ശബരിമലയിൽ ഓരോ ദിവസവും തിരക്ക് കൂടി വരവേ വെള്ളവും ഭക്ഷണവും കിട്ടാനില്ലെന്ന പരാതിയുമായി ഇലവുങ്കലിലും നിലയ്ക്കലിലും തീർത്ഥാടകരുടെ പ്രതിഷേധം. ഇലവുങ്കലിലും നിലയ്ക്കലിലും ശബരിമല തീർത്ഥാടകർ പ്രതിഷേധിച്ചു. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകൾ കിടക്കേണ്ടിവന്ന സാഹചര്യത്തിലായിരുന്നു തീർത്ഥാടകർ സംഘം ചേർന്ന് പ്രതിഷേധിക്കുന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിലും തീർത്ഥാടകർക്ക് സുഗമമായ അയ്യപ്പ ദര്ശനം ഒരുക്കുന്നതിലും ദേവസ്വം ബോർഡും പോലീസും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. ഈ ദുരവസ്ഥ തുടരുന്നതിനിടെയാണ് സത്യവുമായി ഒരു ബന്ധവുമില്ലാത്ത വിവരങ്ങൾ ഹൈക്കോടതിയിൽ സർക്കാർ നൽകി വരുന്നതെന്നാണ് യാഥാർഥ്യം.
പ്ലാപള്ളി മുതൽ നിലയ്ക്കൽ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ചൊവ്വാഴ്ച രാവിലെ ഉള്ളത്. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിനും പോലീസിനും വീഴ്ചയുണ്ടായെന്നും ആരോപണം ഉയരുന്നത് ഈ സാഹചര്യത്തിലാണ്. അതിനിടെ ശബരിമലയിലെ തിരക്ക് കൂടുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണുന്നതിനുമായി അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 10ന് അവലോകന യോഗം ചേരുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ ഓൺലൈനായി ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, കമ്മീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ദിവസങ്ങളായി ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പമ്പയിലേക്കുള്ള ആശ്രയം കെഎസ്ആർടിസി ബസുകൾ മാത്രമാണ്. തിരക്ക് നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി 10 മിനിറ്റിൽ 2 ബസെന്ന ക്രമീകരണത്തിലാണ് പോലീസ് പമ്പയ്ക്കു ബസ്സുകൾ വിടുന്നത്. ഒരു വിധം ബസ്സിനുള്ളിൽ കയറി പറ്റുന്ന തീർത്ഥാടകർ ഇതോടെ മണിക്കൂറോളം നരകയാതന അനുഭവിക്കേണ്ട സ്ഥിതി വിശേഷമാണുള്ളത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭക്തർ തളർന്നുവീഴുന്ന നിരവധി സംഭവങ്ങൾ ആണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.
എന്നാൽ വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വണ്ണം, ശബരിമലയിലെ തിരക്ക് നിലവിൽ നിയന്ത്രണവിധേയമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തീർത്തും തെറ്റായ വിവരമാണ് സർക്കാർ ഹൈക്കോടതിക്ക് നൽകിയിരിക്കുന്നത്. എഡിജിപി ഇക്കാര്യത്തിൽ ബുധനാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനിരിക്കുകയാണ്. തീർത്ഥാടകരെ നിയന്ത്രിക്കാൻ ശബരിമലയിൽ പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണവും കോടതിയിൽ നടത്തുമെന്നാണ് അവകാശവാദം.