നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാനെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മൻസൂർ അലി ഖാൻ നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ വിമർശനം ഉണ്ടായത്. കേസ് കൊടുക്കേണ്ടത് തൃഷയാണെന്നും പൊതുവിടത്തിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും കോടതി വിമർശിച്ചു. കേസ് ഈ മാസം 22ലേക്ക് മാറ്റി വെയ്ക്കുന്നതായും കോടതി അറിയിക്കുകയായിരുന്നു.
തൃഷ, ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയാണ് മൻസൂർ അലിഖാൻ മദ്രാസ് ഹൈക്കോടതി മാനനഷ്ട കേസ് ഫയൽ ചെയ്തത്. ഇവർ മൂന്നു പേരും തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അപമാനിച്ചുവെന്നും നഷ്ടപരിഹാരം നൽകണം എന്നുമാണ് മൻസൂർ ഉന്നയിച്ചിരുന്ന ആവശ്യം.
മൻസൂർ അലിഖാൻ മൂന്നു പേരിൽ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂർണമായി കാണാതെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്നുമാണ് ഹർജിയിൽ ആരോപി ച്ചിരിക്കുന്നത്. മാപ്പ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതൊരു വലിയ തമാശയാണെന്നായിരുന്നു മൻസൂർ പ്രതികരിച്ചത്.
‘ലിയോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് ൽകിയ അഭിമുഖത്തിൽ നടി തൃഷയ്‌ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ പരാമർശങ്ങൾ ആണ് വിവാദങ്ങൾക്ക് കാരണമായത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു മൻസൂർ അലിഖാന്റെ വിവാദമായ പ്രസ്താവന. മൻസൂർ അലിഖാനെതിരെ തൃഷയും തുടർന്ന് രംഗത്തെത്തുകയായിരുന്നു.
മൻസൂർ അലി ഖാന്റെ കൂടെ ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നായിരുന്നു തൃഷ പ്രതികരിച്ചിരുന്നത്. എന്നാൽ താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അലിഖാന് ഇപ്പോഴും പറയുന്നത്. ഒരിക്കലും മാപ്പുപറയില്ലെന്നും വ്യക്തമാക്കി. എന്നാൽ കേസെടുത്തതോടെ പിന്നീട് ഖേദപ്രകടനം നടത്തി. ഇതോടെ തെറ്റ് മനുഷ്യസഹജമാണെന്നും ക്ഷമിക്കുന്നത് ദൈവികമാണെന്നു മാണെന്നും തൃഷ പ്രതികരിച്ചിരുന്നു. തുടർന്ന് തൃഷ, ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ മൻസൂർ മന നഷ്ടകേസ് ഫയൽ ചെയ്യുകയാണ് ഉണ്ടായത്.