തീർത്ഥാടകരുടെ തിരക്ക് കുറക്കാൻ ഭക്തരെയും വാഹനങ്ങളെയും നിയന്ത്രിച്ചു, നിലയ്ക്കലില്‍ സ്ഥിതി ഗുരുതരമാക്കി
ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കാനായി ഭക്തരെയും വാഹനങ്ങളെയും നിയന്ത്രിച്ച് തുടങ്ങിയ നീക്കം നിലയ്ക്കലില്‍ സ്ഥിതി ഗുരുതരമാക്കി. നിലക്കലിലെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞ് കവിഞ്ഞു. തിക്കിലും തിരക്കിലും പെട്ട് നിരവധി തീര്‍ഥാടകര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ വന്‍ ഗതാഗതക്കുരുക്കും ഉണ്ടായിട്ടുണ്ട്. കോട്ടയം – പമ്പ, പത്തനംതിട്ട – പമ്പാ റൂട്ടുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
ഇതിനിടെ ശബരിമലയില്‍ ദര്‍ശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂര്‍ കൂടി നീട്ടി. പുലര്‍ച്ചെ മൂന്നു മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം മൂന്നു മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു.
അതേസമയം, ശബരിമലയിലെ തിരക്ക് നിലവിൽ നിയന്ത്രണ വിധേയമെന്നാണ് തിങ്കളാഴ്ച സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. ഇത് സംബന്ധിച്ച് എഡിജിപി ചൊവ്വാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനിരിക്കുകയാണ്. തീർത്ഥാടകരെ നിയന്ത്രിക്കാൻ ശബരിമലയിൽ പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണം കോടതിയിൽ നടത്തുമെന്നുമാണ് അറിയിച്ചിട്ടുള്ളത്.
സന്നിധാനത്തേക്കുള്ള അനധികൃത പാതകൾ കണ്ടെത്തി അടച്ചതായും, സ്ഥിതി പരിശോധിക്കാൻ അഭിഭാഷക സംഘത്തിന്റെ ആവശ്യമില്ലെന്നും ആണ് സർക്കാർ കോടതിയെ അറിയിച്ചിരി ക്കുന്നത്. എന്നാൽ ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി ആലോചിച്ചിട്ടുള്ളത്. ക്യൂ കോംപ്ലക്സ്, വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തും. ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയും അഭിഭാഷക സംഘം വിലയിരുത്തും. ദിവസങ്ങളായി വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മണിക്കൂറുകൾ കാത്ത് നിന്നാണ് പലരും ശബരിമല ദർശനം നടത്തി വരുന്നത്. പാതയിലുടനീളം ഗതാഗതം തടസപ്പെട്ട നിലയിലാണുള്ളത്. പലരും ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്.
നിലവിൽ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉള്ളത്. ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അഭിഭാഷക സംഘത്തെ നിയോഗിക്കാൻ ആലോചിക്കുന്നത്. എന്നാൽ അഭിഭാഷക സംഘത്തിന്റെ സന്ദർശനവും പരിശോധനയും സർക്കാരിനെയും ദേവസ്വം ബോര്ഡിനെയും വെട്ടിലാകും. തീർത്ഥാടകർ നേരിടുന്ന കഷ്ടപ്പാടുകൾ കൂടുതൽ വ്യക്തതയോടെ പുറത്ത് വരാൻ ഇത് വഴിയൊരുക്കുമെന്നതിനാലാണ് ഇതിന്റെ ആവശ്യമില്ലെന്നു സർക്കാർ അഭിഭാഷകൻ നിലപാട് അറിയിച്ചത്.
എലവുങ്കലിൽ ഭക്ഷണവും വെള്ളവുമടക്കമുളള സൗകര്യം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ദർശനത്തിനായി തീർത്ഥാടകർക്ക് കൂടുതൽ സമയം കാത്ത് നിൽക്കേണ്ടി വന്നിട്ടില്ലായിരുന്നുവെന്ന വസ്തുതയും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബുക്കിങ് ഇല്ലാതെ ദിവസവും 5000 മുതൽ 10,000 വരെ പേര് ദർശനം നടത്തുന്നുണ്ടെന്നും കോടതി വിലയിരുത്തി. അതേസമയം, ക്യൂ കോംപ്ലക്സിൽ അടക്കം യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് ശബരിമലയിൽ പോയ ഒരു അഭിഭാഷകൻ കോടതിയെ അറിയിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.