മീശ മാധവനിലെ സരസു എന്ന കഥാപാത്രം ഒരു സ്ത്രീപക്ഷ കഥാപാത്രമായിരുന്നു എന്ന് ഗായത്രി വര്‍ഷ. സ്വന്തം ആഗ്രഹ പ്രകാരം ജീവിക്കുന്ന സരസു എന്ന കഥാപാത്രം മുന്നോട്ട് വെക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണ് എന്നാണ് ഗായത്രി പറയുന്നത്.
‘സരസു കൃത്യമായി സ്ത്രീപക്ഷ രാഷ്ട്രീയം ഉന്നയിക്കുന്ന കഥാപാത്രമാണ്. സരസുവിന്റെ ഭര്‍ത്താവ് പട്ടാളക്കാരനാണ്. അയാള്‍ നാട്ടിലില്ല, അല്ലെങ്കില്‍ മറ്റെന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അവള്‍ക്ക് സ്വീകാര്യനായ ഒരാള്‍ വന്നപ്പോള്‍ അയാളെ സര്‍വാത്മനാ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഇടം കാണിച്ചു കൊടുത്ത കഥാപാത്രമാണ്.
അവളുടെ ആഗ്രഹമാണ്, സ്വാതന്ത്ര്യത്തോടെയുള്ള അവളുടെ തിരഞ്ഞെടുപ്പാണത്. പിള്ളേച്ചന്‍ തനിക്ക് സ്വീകാര്യനാണെന്നതിനാല്‍ വീട്ടില്‍ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യ ബോധമുണ്ട്. അതേസമയം, പിള്ളേച്ചന്‍ വീട്ടില്‍ വിവാഹം ചെയ്ത് കൊണ്ടുവന്നിരിക്കുന്ന യാതൊരു മാനസിക വ്യാപാരങ്ങളും അറിയാത്ത ഒരു ശാന്തമ്മയുമുണ്ട് മറുവശത്ത്.
ഇതില്‍ ഏതാണ് വലിപ്പമേറിയ സ്ത്രീ എന്നത് ചോദ്യമാണ്. നമ്മുടെ സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകള്‍ ഈ രണ്ട് കഥാപാത്ര ങ്ങളില്‍ ഉണ്ട്. ഒറ്റനോട്ടത്തില്‍ സരസു നെഗറ്റീവ് ആണ്. പക്ഷേ ഒരു എഴുത്തു കാരന്റെയോ ആവിഷ്‌ക്കാരകന്റെയോ സാമൂഹ്യ രാഷ്ട്രീയ ബോധ്യത്തില്‍ ഇതില്‍ ഏതു സ്ത്രീയാണ് മുകളില്‍ നില്‍ക്കുന്നത്?’ എന്നാണ് ഗായത്രി ചോദിക്കുന്നത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി നടി ഗായത്രി വർഷയുടെ പേര് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. ഒരു അഭിനേത്രി എന്നതിനപ്പുറ ഇടതുപക്ഷ സഹയാത്രികയായ ഗായത്രി വർഷയുടെ മുഖ്യന്റെ നവകേരള യാത്രയെക്കുറിച്ചു നടത്തിയ പ്രസംഗമാണ് വൈറലായത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ ബുദ്ധിമുട്ടുകൾ നോക്കാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പരിപാടിയാണ് നവകേരള സദസ്സ് എന്നും മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും അവരുടെ കുടുംബത്തെ പോലും നോക്കാതെ ഒറ്റ വാഹനത്തിൽ നടത്തുന്ന യാത്രയാണത് എന്നും ആയിരുന്നു നടിയുടെ വാദം. കടുത്ത നടുവേദന സഹിച്ച് അള്ളിപ്പിടിച്ചിരുന്നാണ് പിണറായി വിജയൻറെ യാത്ര എന്നും ഗായത്രി പറയുകയുണ്ടായി.
മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്നായിരുന്നു നടി ഗായത്രി വർഷയുടെ മറ്റൊരു ആരോപണം. സീരിയലുകളിൽ മുസ്ലീമിന്റെയോ ക്രിസ്ത്യന്റെയോ ഏതെങ്കിലും ന്യൂനപക്ഷത്തിന്റെ കഥയുണ്ടോയെന്ന് അവർ ചോദിക്കുന്നു. എല്ലാം തീരുമാനിക്കുന്നത് സവർണ ഫാസിസ്റ്റ് ഭരണകൂടമാണെന്നും നടി കൂട്ടിച്ചേർത്തു. ഞാൻ അഭിനയിക്കുന്ന സീരിയലിൽ ഒരു ന്യൂനപക്ഷ കഥയുണ്ടോ. മുസ്ലീമിന്റെയോ ക്രിസ്ത്യന്റെയോ ഏതെങ്കിലും ന്യൂനപക്ഷത്തിന്റെ കഥയുണ്ടോ. മുപ്പത്തിയഞ്ച് നാൽപ്പതോളം എന്റർടൈന്മെന്റ് ചാനലുണ്ട്.
ഒരു ദിവസം നിങ്ങൾ മുപ്പതിയഞ്ച് നാൽപ്പത് സീരിയലുകൾ കാണുന്നുണ്ട്. ഓരോരുത്തർ കാണുന്നതല്ല. നമ്മളെ കാണിക്കുന്നുണ്ട്. എന്നാലും ആറ് മണി മുതൽ പത്ത് മണിവരെയുള്ള എല്ലാ സീരിയലുകളും കാണുന്നവർ ഈക്കൂട്ടത്തിലുണ്ട്. എനിക്കറിയാം. ഇതിന്റെയകത്ത് ഏതെങ്കിലുമൊരു സീരിയലിൽ മുസൽമാൻ കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ? ഒരു ക്രിസ്ത്യൻ പള്ളീലച്ചൻ ഉണ്ടോ? ഒരു മൊല്ലാക്കയുണ്ടോ? ഒരു ദളിതനുണ്ടോ? മാറ് മുറിച്ചുകൊടുത്തിട്ട് നഗ്‌നത മറക്കാൻ അവകാശം വേണമെന്ന് പറഞ്ഞ നങ്ങേലിയുടെ, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാൾ പാട്ടുപാടുന്ന ഒരു പെണ്ണിനെ നമ്മുടെ ടീവിയിൽ നമ്മൾ കാണുന്നുണ്ടോ? എന്തുകൊണ്ടാണ്? അവരാരും കാണാൻ കൊള്ളില്ലേ? ഇങ്ങനെയായിരുന്നു ഗായത്രിയുടെ വാക്കുകൾ.
ഗായത്രിയുടെ വാക്കുകൾ വൈറലായതിനു പിന്നാലെ മീശ മാധവനിലെ സരസു എന്ന കഥാപാത്രത്തെ വെച് കൊണ്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയുണ്ടായി. ഈ വിഷയത്തിൽ പ്രതികരിക്കവെയാണ് സരസു എന്ന കഥാപാത്രത്തി ന്റെ സ്ത്രീപക്ഷ രാഷ്ട്രീയം വിശദീകരിച്ചു കൊണ്ട് നടി വീണ്ടും എയറിൽ കയറിയിരിക്കുന്നത്.