കേരളത്തിലെ എൻഡിഎയിൽ ജനങ്ങൾക്ക് വേണ്ടാതായ ഘടകകക്ഷിയാണ് ബിഡിജെഎസ്. വിരലിലെണ്ണാവുന്ന കുറച്ചു സ്റ്റേജ് നേതാക്കളല്ലാതെ ബിഡിജെഎസിൽ അണികൾ ആരുമില്ല. ബിഡിജെഎസ് അണികൾ എല്ലാവരും തന്നെ സിപിഎം അംഗങ്ങളാണല്ലോ. കേരള ബിജെപിയിലെ ഇപ്പോഴുള്ള ഐടി സെൽ അംഗങ്ങൾ എല്ലാവരും തന്നെ ഡിവൈഎഫ്ഐക്കാരോ, എസ്എന്‍ഡിപിക്കാരോ ആണ്. ഇവരെ നിയന്ത്രിക്കുന്നതിന് പോലും സംഘടനാ ജനറൽ സെക്രട്ടറിമാർക്ക് കഴിയുന്നില്ല. കെജെപി പക്ഷത്തിന് അനുകൂലമായ പോസ്റ്റുകള്‍ ഇടുക മാത്രമാണ് ഇവരുടെ ജോലി. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ ബിജെപി സോഷ്യൽ മീഢിയയിൽ പിന്നിലായത്.
ജനപിന്തുണയും, സമൂഹത്തിൽ സ്വാധീനവുമുള്ള പ്രവർത്തകരെ അവഗണിച്ച് ഇല്ലാതാക്കിയതോടെ സോഷ്യൽ മീഢിയയിൽ പോലും പ്രതികരിക്കാൻ ആളില്ലാതായി. സുരേഷ് ഗോപി നയിച്ച കരുവന്നൂർ പദയാത്ര പോലും വേണ്ട വിധത്തിൽ ജനങ്ങളിലെത്തിക്കാൻ ഐടി സെല്ലിന് കഴിഞ്ഞില്ല. അവരെ ആരൊക്കെയോ തടഞ്ഞു നിർത്തിയിരിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. കേരള ബിജെപിയിൽ വന്നിട്ടുള്ള ഈഴവ സമുദായാംഗങ്ങളെ തിരികെ സിപിഎമ്മിലെത്തിക്കുന്നതിനുള്ള ക്വട്ടേഷൻ എടുത്തവരാണ് ബിഡിജെഎസ് അദ്ധ്യക്ഷനും, കൂട്ടാളികളും. വെള്ളാപ്പള്ളി നടേശന്‍ പിണറായി വിജയന്‍ വഴി യൂസഫലിക്ക് 19 കോടി രൂപയ്ക്ക് പണയം വച്ച എടുക്കാചരക്കാണ് തുഷാർ വെള്ളാപ്പള്ളി.
ആ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് ബിജെപിയെ പിന്തുണച്ച് രക്ഷിക്കുമെന്ന് കരുതാന്‍ കേരളത്തിലെ ജനങ്ങൾ മണ്ടന്മാരാണോ? കേരള ബിജെപിയെ വളർച്ചയുടെ ഉന്നതിയിൽ നിന്നും തകർച്ചയുടെ പടുകുഴിയിലേയ്ക്ക് തള്ളിയിടുന്നതിൽ ബിഡിജെഎസ് വിജയിച്ചു. അതാണ് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടത്. പക്ഷേ ഒരു നടപടിയും ഇതിന് നേതൃത്വം നൽകിയ മലയാളിയും, മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗവുമായ കേന്ദ്ര മന്ത്രി വി. മുരളീധരനെതിരെയോ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരെയോ സ്വീകരിക്കാൻ ദേശീയ ബിജെപി നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ വീഴ്ച.
വീഴ്ചയില്‍ നിന്നും പാഠം ഉൾക്കൊള്ളാനാവാതെ വീഴ്ചയിലേയ്ക്ക് തന്നെ പതിക്കുന്ന അവസ്ഥയിലേയ്ക്ക് കേരള ബിജെപിയെ നയിക്കുന്നതിനാണ് കെ. സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായത്. ബിജെപി ജനപഞ്ചായത്തുകൾ എൻഡിഎ ജനപഞ്ചായത്തുകളാക്കി മാറ്റിയതു തന്നെ ഒരു അണികളെ പോലും കൊണ്ടുവരാനില്ലാത്ത ബിഡിജെഎസ് നേതാക്കളെ സ്റ്റേജില്‍ വിളിച്ചിരുത്തി 2024 ലോക്സഭാ തിരഞ്ഞെടുപ്പോടെ ബിജെപിയുടെ തകർച്ച പൂർണ്ണമാക്കുന്നതിന് വേണ്ടിയാണ്. ഇതൊന്നും കൃത്യമായി മനസിലാക്കുന്നതിന് കഴിയാത്തവരാണോ സംഘടനാ ജനറൽ സെക്രട്ടറിമാർ? കേരള ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി തന്നെ നിയന്ത്രിച്ച തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളിൽ ദയനീയ തോൽവി ഏറ്റു വാങ്ങേണ്ടി വന്നതും, കേരള ബിജെപിയെ നിയന്ത്രിക്കുന്ന ബിഡിജെഎസിൽ കേരളത്തിലെ ബിജെപി പ്രവർത്തകർക്കും, കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കും വിശ്വാസമില്ലാതായതു കൊണ്ടാണ്.
ഇങ്ങനെയുള്ള ബിഡിജെഎസിനെ എൻഡിഎയിൽ നിലനിർ ത്തുന്നതുകൊണ്ട് ഒരു വോട്ടു പോലും കൂടില്ല എന്ന് മനസിലാ ക്കാനുള്ള കഴിവ് പോലും സംഘടനാ ജനറൽ സെക്രട്ടറിമാർക്കില്ല. കൊടകര കുഴൽപ്പണ കൊള്ളയും, തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയെയും പിന്തുണച്ചതിൻ്റെ പേരില്‍ ഒരു സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിക്ക് ബലിയാടാകേണ്ടി വന്നെങ്കിലും യഥാര്‍ത്ഥ പ്രതികൾ ഇന്നും തങ്ങളുടെ ചുമതലകളിൽ തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ കേരളത്തിലെ പ്രബുദ്ധ ജനതയ്ക്ക് കഴിയുന്നുണ്ട് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിലെ നിർജ്ജീവമായ സംഘടന.
ഇപ്പോഴുള്ള നേതൃത്വത്തെ നിലനിർത്തി മുന്നോട്ടു പോകുന്നത് കൊണ്ട് ബിജെപിക്ക് നഷ്ടപ്പെട്ട ജീവൻ തിരികെ കിട്ടില്ല. ദേശീയ നേതൃത്വം പ്രത്യേക പരിഗണന കൊടുക്കുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയെ ഏതുവിധേനയും തിരഞ്ഞെടു പ്പിൽ വിജയിപ്പിക്കുന്നതിന് ബിജെപി ദേശീയ നേതൃത്വം അഹോരാത്രം പ്രവർത്തിക്കുമ്പോൾ; സുരേഷ് ഗോപിയെ എങ്ങനെ പരാജയപ്പെടുത്താമെന്നാണ് ബിഡിജെഎസ് ആഭിമുഖ്യമുള്ള കേരള ബിജെപിയിലെ കെജെപി പക്ഷം ഗവേഷണം നടത്തി വരുന്നത്. കരുവന്നൂർ പദയാത്ര പരാജയപ്പെടുത്താൻ ശ്രമിച്ചതും, സുരേഷ് ഗോപിക്കെതിരെ പീഢന കേസെടുത്തതിന് പിന്നിലും കേരള ബിജെപി നേതൃത്വത്തിൻ്റെ സമ്മതം ഉണ്ട് എന്നതിൽ സംശയമില്ല. കേന്ദ്ര ബിജെപി നേതൃത്വം പിന്തുണയ്ക്കുന്ന മുൻ രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപിക്കെതിരെ കേരള ബിജെപി നേതൃത്വത്തിൻ്റെ പിന്തുണയില്ലാതെ കേസെടുക്കാനൊന്നും പിണറായി വിജയൻ്റെ പോലീസ് തയ്യാറാവില്ല.
അതിനുള്ള ബലം അവരുടെ നട്ടെല്ലിന് ഇല്ല. തൃശൂർ അതിരൂപത മുഖപത്രത്തില്‍ സുരേഷ് ഗോപിക്കെതിരെ ലക്ഷ്യം വച്ചുകൊണ്ട് വന്ന ലേഖനം, തൻ്റെ അറിവോടെയല്ല എന്ന് ആർച്ച് ബിഷപ്പ് പറഞ്ഞാലും, ബിജെപിയുടെ മുൻ തൃശൂർ ജില്ല അദ്ധ്യക്ഷനും, ആർച്ചു ബിഷപ്പുമായുള്ള ബന്ധം ഒന്നന്വേഷിച്ചാൽ എല്ലാവർക്കും സംഭവം എന്തെന്ന് മനസിലാക്കാം. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 2019 തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നേടിയ 293000 വോട്ടുകൾ ലക്ഷ്യം വച്ച പല സ്ഥിരം തോൽക്കുന്ന സ്ഥാനാർത്ഥികളും എങ്ങനെയും സുരേഷ് ഗോപിയെ കെട്ടുകെട്ടിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇതൊന്നും കാണുന്നതിനോ മനസിലാക്കുന്നതിനോ കഴിവില്ലാത്തവരാണ് സംസ്ഥാന സംഘടനാ ജനറല്‍ ജനറല്‍ സെക്രട്ടറിമാരെങ്കിൽ ഉടുപ്പി ഹോട്ടലിലെ കൗണ്ടറിൽ ഇരിക്കുന്ന ‘ലാഫിംഗ് ബുദ്ധയുടെ’ സ്ഥാനമേ സംഘടനാ സെക്രട്ടറിമാർക്ക് കേരളത്തിലെ ജനങ്ങളുടെ ഇടയിലുണ്ടാകൂ എന്ന് തുറന്നു പറയേണ്ടി വരുമെന്നു മാത്രം.
2019 ൽ തൃശൂരിൽ പരാജയപ്പെട്ട സുരേഷ് ഗോപി, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും തൃശൂരിൽ പരാജയപ്പെട്ടു. എന്നിട്ടും തൃശൂരിൽ സ്ഥിരതാമസമാക്കിയ സുരേഷ് ഗോപി തൃശൂരിലെ ബിജെപി പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസമാണ് അദ്ദേഹത്തെ ഇന്ന് വിജയത്തിന്റെ പടിവാതിലിൽ വരെ എത്തിച്ചിട്ടുള്ളത്. ദേശാടന പക്ഷികളെ പോലെ കൂടുതൽ ബിജെപി വോട്ടുകൾ തേടി പരക്കം പായുന്ന നേതാക്കൾക്ക് സുരേഷ് ഗോപി ഒരു പാഠപുസ്തകം തന്നെയാണ്. തങ്ങളുടെ സ്വന്തം മണ്ഡലത്തില്‍ മത്സരിച്ച് വോട്ട് നേടാന്‍ കേരളത്തിലെ ഏത് ബിജെപി നേതാവിനാണ് നട്ടെല്ലിന് ബലമുള്ളത്?