ഡിസംബർ 13നോ അതിനുമുമ്പോ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഭീഷണിയുമായി ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെ ഖാലിസ്ഥാൻ ഭീകരന്റെ ഭീഷണി സന്ദേശം. 2001ൽ ഭീകരർ നടത്തിയ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമാണ് ഡിസംബർ 13ന് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
2001ലെ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിന്റെ ‘ഡൽഹി ബനേഗാ ഖലിസ്ഥാൻ’ (ഡൽഹി ഖാലിസ്ഥാ നായി മാറും) എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റർ ആണ് വിഡിയോയിൽ ഫീച്ചർ ചെയ്തിരിക്കുന്നത്. തന്നെ കൊല്ലാനുള്ള ഇന്ത്യൻ ഏജൻസികളുടെ ഗൂഢാലോചന പരാജയപ്പെട്ടതായും പന്നൂൻ പറഞ്ഞിരിക്കുന്നു. ഇതിനെതിരെ ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റിനെ ആക്രമിച്ചുകൊണ്ട് പ്രതികരിക്കുമെന്നാണ് പന്നൂൻ ഭീക്ഷണിപ്പെടുത്തിയിരിക്കുന്നത്.
പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂന്റെ ഭീഷണി. ഡിസംബർ 22 വരെയാണ് സമ്മേളനം. പന്നൂന്റെ ഭീഷണി വീഡിയോ പുറത്തുവന്നതോടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പാലിക്കുന്നുണ്ട്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ കെ-2 (കശ്മീർ-ഖാലിസ്ഥാൻ) ഡെസ്‌ക് ഇന്ത്യാ വിരുദ്ധ വിവരണങ്ങൾ പ്രചരിപ്പിക്കാനുള്ള തങ്ങളുടെ അജണ്ട തുടരാൻ പന്നൂനിന് നിർദ്ദേശം നൽകിയതായും സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതും ഇന്ത്യൻ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നതുമായ യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസിന്റെ മേധാവിയാണ് പന്നൂൻ. പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് അധികാരികൾ പരാജയപ്പെടുത്തിയെന്നും ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയിൽ ഇന്ത്യൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയെന്നും കഴിഞ്ഞ മാസം, ദി ഫിനാൻഷ്യൽ ടൈംസ്, റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ ഫെഡറൽ പ്രോസിക്യൂട്ടർമാർ പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനോടൊപ്പം പ്രവർത്തിച്ചതിന് 52 കാരനായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്‌ക്കെതിരെ കുറ്റം ചുമത്തുകയും ഉണ്ടായി.
ഇതിനിടെ ചെക്ക് റിപ്പബ്ലിക്കിലെ അധികാരികൾ ഗുപ്തയെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വെക്കുകയും ചെയ്തതായി യുഎസ് പ്രോസിക്യൂട്ടർമാർ മാൻഹട്ടൻ കോടതിയെ അറിയിച്ചിരുന്നു. അതേസമയം ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരി ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അമേരിക്ക അംഗീകരിച്ചിട്ടുണ്ട്.