കോഴിക്കോട് ∙ കേരളത്തിൽ സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്നുവെന്നും അവർ മിശ്രവിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്നും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പരാമർശം വിവാദമായി.
ഹിന്ദു, മുസ്‌ലിമിനെ വിവാഹം കഴിച്ചാൽ മതേതരത്വമായെന്നാണ് അവർ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്താനും നാസർ ഫൈസി ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ സാരഥി സംഗമത്തിൽ സംസാരിക്കുമ്പോഴാണ് സിപിഎമ്മിനും ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും എതിരെ നാസർ ഫൈസി ആഞ്ഞടിക്കുന്നത്.
‘ഹിന്ദു, മുസ്‍ലിമിനെ കല്യാണം കഴിച്ചാലേ ഭാരതീയ സംസ്കാരമാകൂ, മതേതരത്വമാകൂ എന്നതാണ് ചിലരുടെ കുടിലതന്ത്രം. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും നേതാക്കളുടെ പിൻബലത്തിൽ മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്‍ലിംകൾക്ക് വിവാഹം ചെയ്തുകൊടുക്കുന്ന വിധത്തിൽ മിശ്രവിവാഹം പ്രോൽസാഹിപ്പിക്കുന്ന സിപിഎമ്മിന്റേയും ഡിവൈഎഫ്ഐ യുടേയും എസ്എഫ്ഐയുടേയും മതനിഷേധത്തെ ചെറുക്കാൻ മഹല്ല് കമ്മിറ്റികൾ ശക്തമായി സംഘടിച്ചേ മതിയാകൂ’ എന്നും നാസർ ഫൈസി പറഞ്ഞു.
ക്യാംപസുകളില്‍ എസ്എഫ്ഐ നടത്തുന്ന ‘മൈ ബോഡി മൈ ചോയ്സ്’ ക്യാംപെയ്ൻ ഇതിന്റെ ഭാഗമാണ്. സമസ്ത പഠിപ്പിച്ച കാര്യങ്ങളാണ് താൻ പറയുന്നത്. നമ്മൾ, നമ്മുടെ ഇസ്‌ലാമിക ഐഡന്റിറ്റി കളഞ്ഞുകുളിക്കണമെന്ന രീതിയിലാണ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ശ്രമമെങ്കിൽ അതിനെ ശക്തമായി നേരിടാൻ മഹല്ല് ജാഗ്രത പുലർത്തണം. സമുദായത്തിനുള്ളിൽ നിന്നുതന്നെ വിവാഹം കഴിക്കുന്ന രീതിയാണ് ഇന്ത്യയിൽ പിന്തുടർന്നു വരുന്നത്. അതു സംരക്ഷിക്കാൻ മഹല്ല് കമ്മിറ്റികൾ തയാറാകണം – നാസർ ഫൈസി പറഞ്ഞു.
നാസർ ഫൈസി പരാമർശം വിവാദമായതോടെ വിശദീകരണവുമായി രംഗത്ത് വന്ന നാസർ ഫൈസി,കായികമായി തട്ടിക്കൊണ്ടുപോകുന്നു എന്നല്ല താൻ ഉദ്ദേശിച്ചതെന്നും മുസ്‌ലിം പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിക്കുന്നു എന്നാണ് അർഥമാക്കിയതെന്നും അദ്ദേഹം പറയുകയുണ്ടായി.