കൊച്ചി . കൊച്ചിയിൽ ഫ്ലാറ്റ് പണിയാൻ വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്ദുൾ റഷീദിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്ബിഐയിൽ നിന്നടക്കം 14 കോടി രൂപ വായ്പ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇഡി ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അബ്ദുൾ റഷീദിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്ത പിറകെയായിരുന്നു അറസ്റ്റ്. ഹീര ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. വായ്പ എടുത്തതിന് ശേഷം ബാങ്കിനെ വഞ്ചിച്ചുവെന്ന കേസാണ് ഇയാൾക്കെതിരെ ഉള്ളത്. എസ്ബിഐയ്‌ക്ക് പുറമെ മറ്റ് ചിലരും അബ്ദുൾ റഷീദിനെതിരെ പരാതി നൽകിയിട്ടുണ്ട്.
ഹീരാ ഗ്രൂപ്പിന്റെ ആക്കുളത്തെ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് അബ്ദുൾ റഷീദ് വായ്പയെടുക്കുന്നത്. എന്നാൽ ഫ്‌ളാറ്റുകൾ വിൽപ്പന നടത്തിയെങ്കിലും അബ്ദുൾ റഷീദ് വായ്പ തിരിച്ചടയ്‌ക്കാൻ കൂട്ടാക്കിയില്ല. നേരത്തെ പോലീസും സിബിഐയും ഇയാളുടെ കേസ് അന്വേഷിച്ചിരുന്നു.