ബെംഗളൂരു . ബംഗളുരുവിൽ തുടർച്ചയായി പെൺ ഭ്രൂണഹത്യ വടത്തി വന്നിരുന്ന സംഘത്തിൽ പെട്ട സ്വകാര്യ ആശുപത്രി നഴ്സിനെ പോലീസ് അറസ്റ് ചെയ്തു. മൈസൂരുവിലെ ഒരു ആശുപത്രിയും മണ്ഡ്യയിലെ ശർക്കര ഫാക്ടറിയും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന റാക്കറ്റിലെ അംഗമാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 900-ൽ അധികം ഗർഭഛിദ്രങ്ങളാണ് സംഘം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മാണ്ഡ്യയിലെ ശർക്കര ഫാക്ടറിയിലുള്ള സ്‌കാനിംഗ് മെഷീൻ ഉപയോഗിച്ചാണ് ലിംഗ നിർണയം നടത്തി പിറക്കാനിരിക്കുന്നത് പെണ്ണെന്നറിഞ്ഞാൽ ഇവർ ഭ്രൂണഹത്യ നടത്തി വന്നിരുന്നത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തി വന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്.
ഗർഭഛിദ്രത്തിന് സഹായിക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് മൈസൂരുവിൽ നിന്നുമാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിലെ യിലെ നഴ്സായ ഉഷാറാണിയെയാണ് പോലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡോക്ടർമാരുൾപ്പെടെ 11-ഓളം പേരെയാണ് ഇതിനകം കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ അറസ്റ്റിലായ ഇടനിലക്കാരനായ പുട്ടരാജുവിന്റെ ബന്ധുവാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ഉഷാറാണി. റാക്കറ്റിന് കൂട്ടുനിന്നതിന് മൈസൂരു ജില്ലയിലെ രണ്ട് ഹെൽത്ത് ഓഫീസർമാരെ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടറാവു സസ്പെൻഡ് ചെയ്തിരുന്നു. ഗർഭഛിദ്രം നടത്തുന്നതിനായി 30,000 രൂപ വീതമാണ് സംഘം വാങ്ങി വന്നിരുന്നത്.