Connect with us

Hi, what are you looking for?

Kerala

സുപ്രീം കോടതി വിധിയും പിണറായിക്ക് പുല്ലാണോ? ഗവർണർക്കെതിരെയുള്ള പരാമർശങ്ങൾ വളച്ചൊടിച്ച് ന്യായീകരിച്ച് മുഖ്യൻ

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് റദ്ദാക്കിയ സുപ്രീംകോടതി വിധി സർക്കാറിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമനം സാങ്കേതികമായി തെറ്റില്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി വിധിയിൽ ചാൻസലർ കൂടിയായ ഗവർണറെ കുറിച്ചാണ് പ്രതികൂല പരാമർശങ്ങൾ വന്നിരിക്കുന്നത്. സർക്കാറിന് തിരിച്ചടിയെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം നിയമപ്രകാരവും ചട്ടപ്രകാരവുമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധിച്ചതാണ്. ആ വിധിന്യായങ്ങളെ സുപ്രീംകോടതി പൂർണമായും ശരിവെച്ചിരിക്കുന്നുവെന്നാണ് മനസിലാക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് എത്തിച്ചതെന്ന് ഗവർണ്ണർ ആരോപിച്ചിരുന്നു. ഇതും മുഖ്യമന്ത്രി നിഷേധിക്കുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ചാൻസലർക്ക് എത്തിച്ചു എന്നു പറയുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ബഹു. ചാൻസലറുടെ രാജ്ഭവനിലെ ഓഫീസിലേയ്ക്ക് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എത്തിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. ഇതിൽ ഗവർണ്ണറുടെ പ്രതികരണം ഇനി നിർണ്ണായകമാകും.

ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സൂപ്രീംകോടതി നിരീക്ഷണമെന്നതാണ് വസ്തുത. സർക്കാരിന്റെ ബാഹ്യ ഇടപെടലിനേയും സുപ്രീം കോടതി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇതൊന്നും സർക്കാരിനെ ബാധിക്കുന്നതല്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സുപ്രീംകോടതിയിലെ ഹരജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒന്നാം എതിർകക്ഷിയായിരുന്നു. ഗവർണർ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് എന്നാണ്. നിയമിച്ച ചാൻസലറാണ് ഇത് പറഞ്ഞത്. ഇക്കാര്യം സുപ്രീംകോടതി അംഗീകരിച്ചില്ല – പിണറായി വിശദീകരിച്ചു. വി സി നിയമനത്തിൽ സർക്കാർ അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും, ഇത് അംഗീകരിച്ച ഗവർണർ തന്റെ ഭരണഘടനാപരമായ അധികാരം അടിയറവ് വെച്ചുവെന്നും നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയതെന്നതാണ് വസ്തുത.

ഈ വിധത്തിൽ വിമർശനം ശക്തമാകുമ്പോഴാണ് പിണറായിയുടെ പുതിയ പ്രസ്താവന. പുനർനിയമനത്തിൽ നിലവിലെ യുജിസി ചട്ടങ്ങൾ ഒന്നുംതന്നെ ലംഘിച്ചിട്ടില്ല. ചാൻസലറുടെ നിലപാട് അമ്പരപ്പിക്കുന്നുവെന്നാണ് ജഡ്ജിമാർ വിധിന്യായത്തിൽ പറഞ്ഞിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നിയമനാധികാരിയാണ് ചാൻസലർ കൂടിയായ ഗവർണർ. താൻ നിയമിച്ചത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് എന്ന് പറഞ്ഞ് അദ്ദേഹം തന്നെ കോടതിയിലെത്തുകയാണ്. അങ്ങനെയല്ല എന്ന് സുപ്രീംകോടതി തിരുത്തുന്നു. സുപ്രീംകോടതി വിധി വന്നശേഷവും പുനർനിയമനം നിയമവിരുദ്ധമാണെന്നാണ് ചാൻസലർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ചാൻസലർ വസ്തുതകളെ തെറ്റായി അവതരിപ്പിച്ചതാണ് അദ്ദേഹം തന്നെ നടത്തിയ നിയമനത്തെ കുറിച്ച് സുപ്രീംകോടതിയിൽ നിന്ന് വന്ന വിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഷോർണൂർ കുളപ്പുള്ളിയിൽ നടത്തിയ വാർത്താ സമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ…

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധിയാണ് ഇന്നലെയും ഇന്നുമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്ത. ഈ വിധി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്നുള്ള പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ആദ്യമേ പറയട്ടെ. വിസിയുടെ പുനർനിയമനത്തെ സംബന്ധിച്ച മൂന്ന് നിയമപ്രശ്‌നങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്.

1) വൈസ് ചാൻസലർ തസ്തിക നിശ്ചിത കാലാവധിയുള്ള തസ്തിക (tenure post) ആയതിനാൽ അതിലേയ്ക്ക് പുനർനിയമനമാകാമോ എന്ന ചോദ്യം. പുനർനിയമനം ആകാമെന്ന ഉത്തരമാണ് ബഹു. സുപ്രീംകോടതിയുടേത്. വിധിന്യായത്തിന്റെ ഖണ്ഡികകൾ 46, 47

2) പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവ്വകലാശാല നിയമപ്രകാരം വൈസ് ചാൻസലർ ആയി പുനർനിയമനം നൽകുമ്പോൾ കണ്ണൂർ സർവ്വകലാശാല നിയമം, 1996 ലെ 10(9) വകുപ്പ് പ്രകാരം നിഷ്‌കർഷിച്ച പ്രായപരിധി ബാധകമാണോ എന്ന ചോദ്യം. ബാധകമല്ല എന്ന് ബഹു. സുപ്രീംകോടതി വിധിന്യായത്തിന്റെ ഖണ്ഡിക 50ൽ അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറയുന്നു.

3) ആദ്യ നിയമനത്തിലെന്നതുപോലെ പുനർനിയമനത്തിലും സെലക്ഷൻ /സെർച്ച് പാനൽ രൂപീകരിച്ച് അതിൻപ്രകാരം നടപടികൾ ആവർത്തിക്കേണ്ടതുണ്ടോ എന്ന ചോദ്യം. പുനർനിയമനത്തിന് ഈ പ്രക്രിയ ആവശ്യമില്ല എന്ന് ബഹു. സുപ്രീംകോടതി വിധിച്ചു. ഖണ്ഡിക 66

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് നൽകിയ പുനർനിയമനം നിയമപ്രകാരവും ചട്ട പ്രകാരവുമാണെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധിച്ചതാണ്. ആ വിധിന്യായങ്ങളെ ബഹു. സുപ്രീംകോടതി പൂർണ്ണമായും ശരിവച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്.

പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നിയമന സാധുതയെ ചോദ്യം ചെയ്താണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും രംഗത്തിറങ്ങിയത്. നിയമന സാധുതയ്‌ക്കെതിരായ ആ വാദം സുപ്രീം കോടതി അടക്കം രാജ്യത്തെ ഒരു കോടതിയും അംഗീകരിച്ചില്ല എന്നതാണ് ഇവിടെ എടുത്തു പറയേണ്ടത്. ബഹു. സുപ്രീംകോടതി മുമ്പാകെ ഫയൽ ചെയ്യപ്പെട്ട ഹരജിയിൽ ചാൻസലർ പദവി വഹിക്കുന്ന ബഹു. ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഒന്നാം നമ്പർ എതിർകക്ഷിയായിരുന്നു. സുപ്രീംകോടതി മുമ്പാകെ ചാൻസലർ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. അതിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി പുനർനിയമിച്ചത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് എന്നതാണ്. ഈ വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല.

പുനർനിയമനത്തെ സംബന്ധിച്ച് നിലവിലുള്ള യുജിസി ചട്ടങ്ങൾ ഒന്നും തന്നെ ലംഘിക്കപ്പെട്ടിട്ടില്ല എന്നതാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. ചാൻസലറുടെ നിലപാട് തങ്ങളെ അമ്പരപ്പിക്കുന്നതാണ് എന്നാണ് ജഡ്ജിമാർ വിധിന്യായത്തിൽ പറയുന്നത്. (പേജ് നമ്പർ 58 ഖണ്ഡിക 67 ). പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലറായി പുനർനിയമിച്ച നിയമനാധികാരിയാണ് ചാൻസലർ. അദ്ദേഹം തന്നെ കോടതി മുമ്പാകെ എത്തി, താൻ നടത്തിയത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായ നിയമനമാണ് എന്ന് പറയുന്നു. എന്നാൽ അങ്ങിനെയല്ല എന്ന് ബഹു. സുപ്രീം കോടതി ആ വാദം തിരുത്തുന്നു. വിധി വന്ന ശേഷവും പുനർനിയമനം നിയമവിരുദ്ധമാണെന്നാണ് ബഹു. ചാൻസലർ മാധ്യമങ്ങൾക്ക് മുമ്പാകെ പറയുന്നത്. വിചിത്രമായ നിലപാടാണിത്.

കണ്ണൂർ സർവ്വകലാശാല നിയമപ്രകാരം എക്‌സ് ഒഫിഷ്യോ പ്രോ ചാൻസലർ ആണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി. പ്രോ ചാൻസലർ ചാൻസലർക്ക് എഴുതിയ കത്താണ് ബാഹ്യ സമ്മർദ്ദമായി വ്യാഖ്യാനിക്കുന്നത്. ഒരേ നിയമത്തിൻ കീഴിൽ വരുന്ന രണ്ട് അധികാരികൾ തമ്മിൽ നടത്തുന്ന കത്തിടപാടുകൾ എങ്ങിനെ ബാഹ്യസമ്മർദ്ദമാകും? പരമോന്നത നീതി പീഠത്തിൽ നിന്നും ഉണ്ടായ വിധിയിൽ നിയമനാധികാരിയായ ചാൻസലറുടെ നടപടികളെക്കുറിച്ചാണ് പ്രതികൂല പരാമർശങ്ങളുള്ളത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഒരഭിപ്രായം പ്രകടിപ്പിച്ചാൽ അതു കാരണം ചട്ടവിരുദ്ധമായതെന്തോ ചെയ്യേണ്ടി വന്നു എന്ന് ചാൻസലർ പറയുന്നത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതാണോ? പുനർനിയമനം ചട്ടപ്രകാരവും നിയമപ്രകാരവുമാണെന്നാണ് ബഹു.സുപ്രീംകോടതി കണ്ടെത്തിയത്. എന്നിട്ടും, ബാഹ്യ സമ്മർദ്ദമാണെന്ന് വാർത്താ മാധ്യമങ്ങൾക്കു മുന്നിലെത്തി ചാൻസലർ പറയുകയാണ്. അതും വിധിക്ക് ശേഷം അവർത്തിക്കുകയാണ്. ഈ പറച്ചിൽ, മറ്റേതോ ബാഹ്യ സമ്മർദത്തിന് വഴങ്ങിയാണെന്ന തോന്നൽ പൊതുസമൂഹത്തിലുണ്ടാകുമെന്ന് ഓർക്കുന്നത് നല്ലതാണ്.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ചാൻസലർക്ക് എത്തിച്ചു എന്നു പറയുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ബഹു. ചാൻസലറുടെ രാജ്ഭവനിലെ ഓഫീസിലേയ്ക്ക് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എത്തിച്ചത്. അതിനു മുമ്പ് ബഹു. ചാൻസലർ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ളവർ ചാൻസലറെ സന്ദർശിച്ച് പുനർനിയമനത്തെ സംബന്ധിച്ച സർവ്വകലാശാല നിയമത്തിലെ വിവിധ വശങ്ങൾ വിശദീകരിച്ചു കൊടുക്കുകയാണുണ്ടായത്.

ചാൻസലർ ആവശ്യപ്പെട്ടത് പ്രകാരമാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ളവർ അദ്ദേഹത്തെ സന്ദർശിച്ചത്. അതിനെയും സമ്മർദ്ദമായാണ് ചാൻസലർ വ്യാഖ്യാനിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം വേണമെന്ന് ചാൻസലർ തന്നെയാണ് വാക്കാൽ ആവശ്യമുന്നയിച്ചത്. ആ ആവശ്യമനുസരിച്ചാണ് അഡ്വക്കേറ്റ് ജനറൽ ഉന്നത വിദ്യാഭ്യാസവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിയമോപദേശം ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും ചാൻസലർക്ക് ലഭ്യമാക്കിയത്.

സ്വയം തീരുമാനമെടുക്കാനുള്ള ചാൻസലറുടെ ഒരവകാശത്തെയും ഹനിക്കുന്ന ഒരു പ്രവർത്തനവും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ബഹു. ചാൻസലർ വസ്തുതകളെ തെറ്റായി അവതരിപ്പിച്ചതിന്റെ പരിണിത ഫലമാണ് ബഹു. സുപ്രീം കോടതിയിൽ നിന്നും അദ്ദേഹത്തിനു തന്നെ ഏറ്റ കനത്ത തിരിച്ചടി. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത ബാഹ്യ സമ്മർദ്ദം ഉണ്ടെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയെന്നേ ഇതിനെ കാണാനാവൂ.

ബഹു. സുപ്രീംകോടതിയുടെ വിധി കണ്ണൂർ വി സി.യുടെ പുനർനിയമനം നിയമപ്രകാരവും ചട്ടപ്രകാരവും പൂർണ്ണമായും ശരിയാണെന്ന് തെളിയിക്കുന്ന ഒന്നാണ്. രാജ്യത്തെ ഭരണഘടനാ കോടതികൾക്കൊന്നും തന്നെ നിയമന പ്രക്രിയയിൽ എവിടെയും ഒരു ന്യൂനതയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് തൽപ്പരകക്ഷികളുടെ നുണപ്രചരണങ്ങളുടെ ആണിക്കല്ലിളക്കിയിരിക്കുകയാണ്. വിധി സർക്കാരിന് തിരിച്ചടിയാണ് എന്ന തരത്തിൽ ചില മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കാൻ സുപ്രീംകോടതി വിധിതന്നെ വായിച്ചാൽ മതി.

ഇനി ഒരു കാര്യം കൂടി. പ്രൊഫ. ഗോപിനാഥൻ രവീന്ദ്രൻ വിഖ്യാതനായ ചരിത്രപണ്ഡിതനും കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ ചെയ്തിട്ടുള്ള ആളുമാണ്. സ്വതന്ത്രവും നിർഭയവുമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന അദ്ദേഹത്തെ ഇവിടെനിന്നും തുരത്തണമെന്ന് ഭരണഘടനാ പദവി വഹിക്കുന്നവർക്കുമേൽ ബാഹ്യസമ്മർദ്ദം ചെലുത്തുന്ന ചില ശക്തികൾക്ക് താൽപര്യമുണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണ്. എന്നാൽ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെച്ചൊല്ലി ആണയിടുന്ന ഇവിടുത്തെ പ്രതിപക്ഷ നേതൃത്വത്തിലുള്ളവർ ഇക്കാര്യത്തിൽ ഇത്ര ആഹ്ലാദിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...