കൊച്ചി . നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പണം ആവശ്യപ്പെട്ട സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ.
മുനിസിപ്പൽ കൗൺസിലിന്റെ അനുമതിയില്ലാതെ, നവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടിൽനിന്ന് പണം ചെലവാക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ അധികാരപ്പെടുത്തി കൊണ്ട് സർക്കാർ നൽകിയ നിർദേശം ആണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. സർക്കാരിന്റെ നിർദേശത്തിനെതിരെ പറവൂർ നഗരസഭ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.
ഹൈക്കോടതിയുടെ നടപടിയിലൂടെ നവകേരള സദസിന്റെ പേരിൽ സർക്കാർ നൽകിയ നിർദേശങ്ങളും ഉത്തരവുകളുമൊക്കെ നിയമ വിരുദ്ധമാണെന്നു തെളിഞ്ഞിരിക്കുകയാണ്. ആദ്യം സ്കൂൾ ബസുകളുടെ കാര്യത്തിലും പിന്നീട് സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്ന കാര്യത്തിലുമൊക്കെ വടിയെടുത്ത കോടതി, ഇപ്പോഴിതാ നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിക്കാൻ പാടില്ലെന്ന് കൂടി പറഞ്ഞിരിക്കുന്നു.
മുനിസിപ്പാലിറ്റി കൗൺസിലിന്റെ തീരുമാനമില്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിക്ക് മുനിസിപ്പാലിറ്റി നിയമ പ്രകാരം അധികാരമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ഉത്തരവിലെ നിർദേശം മുനിസിപ്പാലിറ്റി നിയമത്തിനു വിരുദ്ധമാണെന്നു വിലയിരുത്തി കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.