തൃശ്ശൂര്‍ . കരുവന്നൂര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാറില്‍ നിന്ന് സിപിഎം നേതാക്കള്‍ക്ക് പുറമേ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി വാങ്ങിയത് 36 ലക്ഷം രൂപ. രണ്ടു ഘട്ടമായി 36 ലക്ഷം രൂപ ദേശാഭിമാനിക്ക് നൽകിയതായി സതീഷ്‌കുമാര്‍ പറഞ്ഞു. സതീഷ്‌കുമാറിന്റെ മൊഴിയും അനുബന്ധ രേഖകളും ബുധനാഴ്ച ഇ ഡി കോടതിയില്‍ ഹാജരാക്കി. സതീഷ്‌കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇ ഡി തെളിവുകള്‍ നിരത്തുന്നത്. 2015ലും 2016ലുമാണ് 18 ലക്ഷം വീതം ദേശാഭിമാനി വാങ്ങുന്നത്.
നേതാക്കളായ ഇ.പി. ജയരാജന്‍, എ.സി. മൊയ്തീന്‍, പി.കെ. ബിജു, കെ. രാധാകൃഷ്ണന്‍ എന്നിവരും സതീഷ്‌കുമാറില്‍ നിന്നു പണം വാങ്ങിയിരിക്കുന്ന രേഖകളും ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മൊയ്തീന്‍ ആവട്ടെ പലതവണയാണ് സതീഷ്‌കുമാറില്‍ നിന്നു പണം കൈപ്പറ്റിയിട്ടുള്ളത്. 2016ലും 2021ലും മൊയ്തീന്റെ തെരഞ്ഞെടുപ്പിനു പണം ചെലവാക്കിയത് കരുവന്നൂര്‍ കേസിലെ പ്രതികളായിരുന്നു എന്നതാണ്പുറത്ത് വന്നിരിക്കുന്ന മറ്റൊരു രഹസ്യം.
പി.കെ. ബിജുവിന് വീടു പണിയാന്‍ അഞ്ചു ലക്ഷം നല്കിയത് സതീഷിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയായിരുന്നു. രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് സ്വര്‍ണമായും പണമായും സഹായം നൽകി. 30 ലക്ഷത്തിലേറെ രൂപ രാധാകൃഷ്ണന്‍ വാങ്ങുകയും ഉണ്ടായി.
കോലഴിയിലെ സതീഷ്‌കുമാറിന്റെ ഉടമസ്ഥതയില്‍ ഉള്ള ദേവി ഫിനാന്‍സിയേഴ്സ് സിപിഎമ്മിന്റെ ഫണ്ടിങ് ഏജന്‍സിയായിട്ടായിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. നൂറിന് മാസം 10 രൂപ കണക്കില്‍ കൊള്ളപ്പലിശയാണ് ഇവിടെ ഈടാക്കി വന്നിരുന്നത്. നിയമ വിരുദ്ധ പണമിടപാടിന് സിപിഎമ്മും പോലീസും ഒത്താശ ചെയ്യുകയാ യിരുന്നു.
പ്രവാസി വ്യവസായി ജയരാജനില്‍ നിന്ന് കരുവന്നൂര്‍ കേസിലെ 14-ാം പ്രതിയും സിപിഎം കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ 77 ലക്ഷം രൂപയാണ് വാങ്ങുന്നത്. അരവിന്ദാക്ഷന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഇ ഡി ഇതിന്റെ തെളിവുകള്‍ കോടതിക്ക് നൽകി. സതീഷ്‌കുമാറും അരവിന്ദാക്ഷനും നടത്തിയ ഗള്‍ഫ് യാത്രയ്‌ക്കിടെ സിപിഎം നേതാക്കളുടെ പേരു പറഞ്ഞാണ് പണം വാങ്ങിയിരുന്നത്. ഈ പണം തിരികെ കിട്ടിയില്ലെന്ന് ജയരാജന്‍ പറഞ്ഞിട്ടുണ്ട്.