തിരുവനന്തപുരം . കണ്ടല സഹകരണ ബാങ്കിൽ 200 കോടിയുടെ കള്ളപ്പണ – തട്ടിപ്പ് നടന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഎം നേതാവുമായ ഭാസുരാംഗനും മകൻ അഖിൽ ജിത്ത് എന്നിവർക്കാണ് തട്ടിപ്പിൽ മുഖ്യ പങ്കെന്നും പങ്കുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഇവരുടെ അറെസ്റ്റെന്നും ഇഡി അറിയിച്ചു. പ്രതികളെ ഉച്ചയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കുന്നുണ്ട്.
ഭാസുരാംഗനെയും മകൻ അഖിലിനെയും ചൊവ്വാഴ്ച പത്ത് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. കോടികളുടെ നിക്ഷേപത്തുക സഹകരണ ബാങ്കിന്റെ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേർന്നാണ് തട്ടിയിരിക്കുന്നത്. 30 വർഷത്തോളമായി ഭാസുരാംഗൻ ബാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ച് വരുകയാണ്. ഈ കാലയളവിൽ 200 കോടി രൂപയിലധികം രൂപയുടെ ക്രമക്കേടാണ് ബാങ്കിൽ നടന്നതെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ മാതൃകയിലാണ് ക്രമക്കേട് നടന്നിട്ടുള്ളതെന്നും ഇഡി പറയുന്നു.
കണ്ടല ബാങ്കിനെതിരെ പരാതിയുമായി മുന്നോട്ട് വന്നത് 74 നിക്ഷേപകരാണ്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗന്റെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് നിക്ഷേപങ്ങൾ, വായ്പകൾ അനുവദിക്കുന്നതിലെ ഇടപെടലുകൾ എന്നിവ മുൻ നിർത്തിയാണ് ഇഡി അന്വേഷണം ആദ്യം തുടങ്ങുന്നത്. തുടർന്ന് വമ്പൻ ക്രമക്കേടുകളെ പറ്റിയുള്ള വ്യക്തമായ തെളിവുകൾ ഇ ഡിക്ക് ലഭിക്കുകയായിരുന്നു.