യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നഴ്‌സ് നിമിഷപ്രിയക്ക് വേണ്ടി തുറക്കാൻ ഇനി ഒരേ ഒരു വാതിൽ മാത്രം ബാക്കി.
അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതോടെ ഇനി തുറക്കപ്പെടാനും പ്രതീക്ഷയുള്ളതും ഒരേ ഒരു വാതിൽ മാത്രം ബാക്കിയായി. ഇക്കഴിഞ്ഞ പതിമൂന്നിനായിരുന്നു അപ്പീൽ യെമൻ സുപ്രീംകോടതി തള്ളുന്നത്.
ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരാണ് അപ്പീൽ തള്ളിയ വിവരം അറിയിക്കുന്നത്. മകളുടെ മോചനത്തിനായി യെമനിലേക്ക് പോകാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ നൽകിയ ഹർജി കോടതി പരിഗണിക്കുമ്പോഴായിരുന്നു അപ്പീൽ തള്ളിയ വിവരം കേന്ദ്ര സർക്കാർ അറിയിക്കുന്നത്. നിമിഷപ്രിയയുടെ അമ്മ നൽകിയ അപേക്ഷയിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇനി നിമിഷ പ്രിയയുടെ ശിക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ നൽകാൻ കഴിയുന്നത് യെമൻ പ്രസിഡൻ്റിനു മാത്രമാണെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
ഇതിനിടെയാണ് നിമിഷപ്രിയയുടെ രക്ഷക്ക് ഇനി അവശേഷിക്കുന്ന ഒരേയൊരു മാർഗം കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തിന് ബ്ലഡ് മണി അഥവാ നഷ്ടപ്പെട്ട ജീവന് പണം നൽകുക എന്നുള്ളത് മാത്രമാണ്. അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ആണ് ഇല്ലാര്യം അറിയിച്ചിരിക്കുന്നത്. യെമനിൽ ശരിയത്ത് നിയമമാണ് നിലനിൽക്കുന്നത്. കടുത്ത മതനിയമങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് വിധിക്കപ്പെട്ട മരണ ശിക്ഷക്ക് ഇളവ് ലഭിക്കുക അസാധ്യമായ കാര്യവുമാണ്.
കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബവുമായി നേരിട്ടുള്ള ചർച്ച നടത്താൻ അവസരം ലഭിച്ചാൽ ഒരുപക്ഷേ മോചനത്തിന് ഇനി വഴി തുറന്നേക്കാം. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മണി നൽകാമെന്ന് വാഗ്ദാനം നടത്തുകയും ആ വാഗ്ദാനം അവർ സ്വീകരിക്കുകയും ചെയ്താൽ മോചനത്തിനുള്ള വഴി തുറക്കുമെന്നാണ് അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ അവകാശപ്പെടുന്നത്.
നിമിഷപ്രിയ വധശിക്ഷയ്‌ക്കെതിരെ സമർപ്പിച്ച അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയിരുന്നു. യെമനിൽ നിലവിലുള്ള ശരിഅത്ത് നിയമപ്രകാരം കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്താമെന്നു പറഞ്ഞിട്ടുണ്ട്. ചർച്ചയിൽ ശുഭകരമായ കാര്യം ഒരുപക്ഷേ ഉണ്ടാകുമെന്നാണ് അഭിഭാഷകന്റെ പ്രതീക്ഷ.
അതേസമയം, കേന്ദ്രസർക്കാർ 2016 മുതൽ യെമനിലേയ്ക്ക് യാത്ര ചെയ്യുന്നതിന് നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ ഇന്ത്യൻ പൗരൻമാർക്ക് യെമനിലേയ്ക്ക് പോകാനാവില്ല. ഇക്കാരണത്താൽ ബ്ളഡ് മണിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യെമനിലേയ്ക്ക് പോകാനാവുന്നില്ലെന്നും നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ഫോറത്തിൽ അംഗമായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറയുന്നു.
കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവുമായി കേന്ദ്രസർക്കാറോ വിദേശകാര്യമന്ത്രാലയമോ ചർച്ച നടത്തണമെന്നാണ് നിമിഷപ്രിയ മോചന ഫോറം ആവശ്യപ്പെടുന്നത്. യെമനിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ കലുഷിതമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിൽ ചർച്ചകൾക്ക് കേന്ദ്രസർക്കാർ മുൻകൈയെടുക്കുന്നതാണ് ഉചിതമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞിട്ടുണ്ട്. മോചനത്തിനായി ബ്ളഡ് മണി എത്രയാണെന്ന് തീരുമാനിക്കുന്നത് കൊല്ലപ്പെട്ടയാളുടെ കുടുംബമാണ്. എന്നാൽ ഇതിനായി നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേയ്ക്ക് പോകേണ്ടയുണ്ട്. കൊച്ചിയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയാണ് നിമിഷപ്രിയയുടെ അമ്മ. കേസ് നടത്തിപ്പിനായി സ്വന്തം സ്ഥലം മുഴുവൻ അവർ വിൽപ്പന നടത്തേടി വന്നെന്നും അഭിഭാഷകൻ പറയുന്നു.
നിമിഷപ്രിയയുടെ അമ്മയ്ക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ യെമനിൽ പോകാമെന്നും അങ്ങനെ പോകുന്നതിനോട് എതിർപ്പിൽ നിന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ വാക്കാൽ മാത്രം അറിയിച്ചിട്ടുണ്ട്. മാതാവിന് യെമനിലേക്ക് പോകാൻ കഴിഞ്ഞാൽ കൂടെ ആരൊക്കെ പോകണം എന്നുള്ളത് സംബന്ധിച്ച വിവരങ്ങൾ രണ്ടുദിവസത്തിനകം കേന്ദ്രസർക്കാരെ അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. പാസ്പോർട്ട് തിരികെ ലഭിക്കുവാനുള്ള ശ്രമത്തിനിടെ 2017ൽ യെമൻ പൗരനായ തലാൽ അബ്ദോ മഹ്ദിയെ ഉറക്കഗുളിക കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ. നിലവിൽ അപ്പിൻതള്ളി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായിലെ ജയിലിലാണ് നിമിഷപ്രിയ കഴിയുന്നത്.