കോട്ടയം . പ്രവാസികളുടെ പേര് പറഞ്ഞു ലോക കേരള സഭയും വീമ്പു പറച്ചിലും നടത്തി ഒരു വശത്ത് ലക്ഷങ്ങൾ പൊടിക്കുന്നതിനിടെ ഒരു പ്രവാസി മലയാളിക്കെതിരെ കൂടി പിണറായി സർക്കാരിന്റെ ക്രൂരത. പ്രവാസിവ്യവസായി പണിത സ്പോർട്സ് വില്ലേജ് കെട്ടിടത്തിനു കെട്ടിട നമ്പർ നൽകാതെ വട്ടം കറക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ ഒറ്റയാൾ സമരം നടത്തിയ പ്രവാസിക്കെതിരെ പടവാൾ ഓങ്ങുകയാണ് പഞ്ചായത്തും സർക്കാരും. പണിത കെട്ടിടത്തിന് കെട്ടിടനമ്പർ അനുവദിക്കാത്തതിനെ തുടർന്ന് പരാതിയുമായി കോട്ടയം മാഞ്ഞൂരിൽ പഞ്ചായത്ത് പടിക്കൽ ധർണ നടത്തിയ പ്രവാസി വ്യവസായി ഷാജിമോൻ ജോർജിനെതിരെ പോലീസ് കേസെടുത്തു.
പഞ്ചായത്ത് പരിസരത്ത് അതിക്രമിച്ചു കയറി സമരം ചെയ്‌തെന്നാണ് കേസ്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഷാജിമോൻ തടസപ്പെടുത്തിയെന്നുമാണ് എഫ്ഐആറിൽ ആരോപിച്ചിട്ടുള്ളത്. ഷാജിമോൻ ജോർജ് യുകെയിലേക്ക് മടങ്ങിപ്പോയതിൽ പിന്നെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകിയിരിക്കുകയാണ്. സമരം നടത്തിയ ഏഴാം തീയതി തന്നെ ഷാജിമോനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
ഇക്കഴഞ്ഞ വെള്ളിയാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്ന് ഷാജിമോന് വാട്സാപ്പ് സന്ദേശം കിട്ടുന്നത്. വിദേശത്തായതിനാൽ ഹാജരാകാൻ കഴിയില്ലെന്നും, നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഷാജിമോൻ പറഞ്ഞിട്ടുണ്ട്. നിലവിലെ കേസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നു പോലീസ് പറയുമ്പോഴും,പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്നാണ് പ്രവാസിയെ കുരുക്കാൻ പോലീസ് തീരുമാനിക്കുന്നത്.
പല തവണ ആവശ്യപ്പെട്ടിട്ടും കിട്ടാതിരുന്ന കെട്ടിട നമ്പറിന് വേണ്ടി നവംബർ ഏഴിനായിരുന്നു ഷാജിമോൻ പഞ്ചായത്തു വളപ്പിലും മള്ളിയൂർ–മേട്ടുമ്പാറ റോഡിലും ഒറ്റക്ക് പ്രതിഷേധിക്കുന്നത്. റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലംപ്രയോഗിച്ച് പൊലീസ് അപ്പോൾ മാറ്റുകയാണ് ഉണ്ടായത്. അത്യാധുനിക നിലവാരത്തിൽ നിർമിച്ച സ്പോർട്സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബിൽഡിങ് നമ്പർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാജി മോന്റെ സമരം.