ഇടുക്കി . ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവിതം വഴി മുട്ടി പിച്ച ചട്ടിയുമായി തെരുവിലിറങ്ങേണ്ടി വന്ന മറിയകുട്ടിക്ക് സ്വാന്തനവുമായി നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. മറിയക്കുട്ടിയുടെ 200 ഏക്കറിലെ വീട്ടിലെത്തി പിന്തുണ അറിയിച്ച സുരേഷ് ഗോപി, ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുമെന്ന് ഉറപ്പുനൽകി. ബിജെപി പ്രാദേശിക നേതാക്കൾ ക്കൊപ്പമാണ് സുരേഷ് ഗോപി മറിയകുട്ടിയുടെ വീട്ടിൽ എത്തുന്നത്.
പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നു. ഇത് പാവങ്ങൾക്കുള്ള ക്ഷേമ പെൻഷനും, വിധവാ പെൻഷനുമൊ ക്കെയുള്ളതാണെന്ന് പറഞ്ഞാണ് ഇത് പിരിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്ന കാര്യം സുരേഷ് ഗോപി മറിയക്കുട്ടിക്ക് മുൻപാകെ പറഞ്ഞു. മറിയക്കുട്ടിക്ക് എത്ര കാലമായി പെൻഷൻ കിട്ടി വന്നിരുന്നു, എന്തുകൊണ്ട് പെൻഷൻ വൈകി, എന്താണ് കാരണം, മസ്റ്ററിംഗ് നടത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സുരേഷ് ഗോപി അന്വേഷിച്ചത്.
സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും ക്ഷേമ പെൻഷൻ വൈകുന്നതിന് കാരണം കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭിക്കാത്തത് കാരണമാണെന്ന വ്യാജ പ്രചരണം നടക്കുന്നതിനിടെയാണ് സുരേഷ് ഗോപി മറിയക്കുട്ടിയെ സന്ദർശിച്ചതെന്നതാണ് ശ്രദ്ധേയം. പെൻഷൻ മുടങ്ങിയ സംഭവത്തിൽ ശക്തമായ ഭാഷയിലാണ് മറിയക്കുട്ടി സർക്കാരിനെ അപ്പോൾ വിമർശിക്കുന്നത്. ഉള്ളുടഞ്ഞു ഏറെ നൊമ്പരത്തോടെ സുരേഷ് ഗോപിയോട് തന്റെ സങ്കടങ്ങൾ നിരത്തിയ മറിയക്കുട്ടിയുടെ വാക്കുകൾ ദുരുപയോഗം ചെയ്യരുതെന്ന് മാദ്ധ്യമങ്ങളോടും സുരേഷ് ഗോപി പറയുകയുണ്ടായി. നിങ്ങൾ ഇതൊക്കെ സെൻസർ ചെയ്‌തേ നൽകാവൂ. എന്തെന്നാൽ അമ്മയ്‌ക്ക് വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാകരുത്. നിങ്ങൾക്ക് അവരെയൊക്കെ നന്നായിട്ടറിയാം. ശ്രദ്ധിച്ച് കൊടുക്കണം. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
മറിയക്കുട്ടി കഴിഞ്ഞ 10 ദിവസമായി സമരം നടത്തുകയാണ്. എനിക്ക് രാഷ്‌ട്രീയമില്ല, എല്ലാവരും തുല്യരാണ്, എനിക്ക് നീതി ലഭിക്കണം, ദേശാഭിമാനിയുടെ അപമാനത്തിനും മറ്റും നഷ്ടപരിഹാരം ലഭിക്കണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു.. വീട്ടിലെത്തി സന്ദർശിച്ച സുരേഷ് ഗോപിക്ക് നന്ദി അറിയിക്കുന്നതായി മറിയക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യാജപ്രചരണത്തിനെതിരെ വെള്ളിയാഴ്ച മറിയക്കുട്ടി അടിമാലി കോടതിയെ സമീപിക്കുകയാണ്.