വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടി കർഷകൻ ജീവനൊടുക്കിയ തിൻ്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ. സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്തത് വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടർന്നെന്ന് കുടുംബം പറഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് പാലത്തുംകടവ്, മുടിക്കയം സ്വദേശി നടുവത്ത് സുബ്രമണ്യൻ ആത്മഹത്യ ചെയ്തത്. ക്യാൻസർ രോഗി ആയിരുന്ന സുബ്രമണ്യൻ പെൻഷൻ കൂടി മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
‘സംസ്ഥാന സർക്കാർ കേന്ദ്രവുമായി സഹകരിക്കുന്നില്ല. നിരവധി കർഷകരുടെ പണം സഹകരണ സംഘങ്ങളിലുണ്ട്. കർഷകരെ സർക്കാർ അടിയന്തരമായി സഹായിക്കണം. സംസ്ഥാനത്തെ കർഷകരും സഹകരണ സംഘങ്ങളും പ്രതിസന്ധിയിലാണ്’ കേന്ദ്ര കൃഷി സഹ മന്ത്രി പറഞ്ഞു.
കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ സുബ്രഹ്മണ്യൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷമായിരുന്നു. തന്റെ ദുരിതങ്ങൾ വിവരിച്ചാണ് നിവേദനം തയ്യാറാക്കി വെച്ചിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. പേരാവൂരിൽ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് നൽകാനായിരുന്നു സങ്കട ഹർജി തയ്യാറാക്കി വെച്ചിരുന്നത്. എന്നാൽ, ഇത് കൊടുക്കുന്നതിനു മുൻപ് സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്യുകയായിരുന്നു.
വന്യ മൃഗ ശല്യം മൂലം രണ്ടേക്കർ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് മാറേണ്ടി വന്ന കർഷകനാണ്. കൃഷി സ്ഥലത്തിനു പുറമെ വീടിന് നേരെയും കാട്ടനയുടെ ആക്രമണം ഉണ്ടായതോടെ എല്ലാം ഉപേക്ഷിച്ച് വാടക വീട്ടിലേക്കെത്തുക യായിരുന്നു. രണ്ടര വർഷമായി നാട്ടുകാർ ഏർപ്പാടാക്കിയ വാടക വീട്ടിൽ ആയിരുന്നു താമസിച്ചു വന്നിരുന്നത്. വാടക വാങ്ങാതെയാണ് വീട്ടുടമ ഇവരെ താമസിപ്പിച്ച് വന്നത്.
ഇതിനിടെയാണ് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി തത്കാലം മാറി താമസിക്കാൻ കഴിഞ്ഞ ദിവസം വീട്ടുടമ ആവശ്യപ്പെടുന്നത്. നാട്ടുകാർ മറ്റൊരു വീട് തേടുന്നതിനിടെ സുബ്രഹ്മണ്യൻ ജീവിതം അവസാനിപ്പിച്ചു. ക്യാൻസർ രോഗബാധിതനായിരുന്ന സുബ്രഹ്മണ്യന് വാർദ്ധക്യ കാല പെൻഷനായിരുന്നു ഏക വരുമാന മാർഗം. പെൻഷൻ മുടങ്ങിയത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ലൈഫ് പദ്ധതിയിയിൽ വീടിനായി അപേക്ഷ നൽകിയിരുന്നെങ്കിലും സ്വന്തമായി രണ്ടേക്കർ ഭൂമിയുള്ളതിനാൽ അധികൃതർ അത് നിഷേധിക്കുകയായിരുന്നു.