ശ്രീനഗർ . ജമ്മു കശ്മീരിലെ ഉറിയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഏറ്റുമുട്ടൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ട രണ്ടു പേരും. പ്രദേശം പൂർണമായി സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു.
ഉറി നിയന്ത്രണ രേഖയിൽ നടന്ന നുഴഞ്ഞുകയറ്റ ശ്രമവും സുരക്ഷാ സേന പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ പുൽവാമ മേഖലയിലെ പരിഗം ഏരിയയിൽ കഴിഞ്ഞയാഴ്ചയും ഏറ്റുമുട്ടലുണ്ടായി. ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് പരിഗം മേഖലയിൽ പോലീസും സൈന്യവും തിരച്ചിൽ നടത്തുകയായിരുന്നു.
പുൽവാമയിലെ ഏറ്റുമുട്ടലിന് രണ്ട് ദിവസം മുമ്പ് കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ നേരത്തെ കൊല്ലപ്പെട്ടിരുന്നു. തെക്കൻ കശ്മീർ ജില്ലയിലെ കതോഹലൻ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളെ തുടർന്ന് ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ഭീകരനെയും സൈന്യം വകവരുത്തിയിരുന്നു.