രോഗികൾ ഉൾപ്പെടെ ആയിരത്തിലേറെ പേരെ ഗാസയിലെ ആശുപത്രിയിൽ ബന്ദികളാക്കിയ ഹമാസ് ഭീകരൻ അഹമ്മദ് സിയാമിനെ ഇസ്രായേൽ വധിച്ചു. തങ്ങളുടെ വ്യോമാക്രമണത്തിൽ അഹമ്മദ് സിയാം കൊല്ലപ്പെട്ടതായി ഇസ്രായേൽ ആണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഗാസയിലെ ജനങ്ങളെ യുദ്ധ മേഖലയിൽ നിന്നും ഒഴിപ്പിക്കുന്നത് ഉൾപ്പെടെ തടഞ്ഞ ഹമാസ് ഭീകരൻ അഹമ്മദ് സിയാമിനെ വധിച്ചുവെന്ന വിവരം ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ( IDF ) ആണ് എക്സ് അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുന്നത്.
‘1000 ത്തോളം പേരെ റണ്ടിസി ആശുപത്രിയിൽ ബന്ദികളാക്കി പാർപ്പിക്കുകയും, ജനങ്ങളെ രാജ്യത്തിന്റെ ദക്ഷിണ മേഖല വഴി ഒഴിപ്പിക്കുന്നതിനെ തടയുകയും ചെയ്ത ഹമാസിന്റെ കമാൻഡർ അഹമ്മദ് സിയാം ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ ( IDF ) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഹമാസിന്റെ നസർ റഡ്വാൻ കമ്പനിയുടെ കമാൻഡർ ആയിരുന്നു സിയാം. ഗാസയിലെ ജനങ്ങളെ ഹമാസ്, യുദ്ധത്തിൽ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നു എന്നതിന് മറ്റൊരു ഉദാഹരണം കൂടി’ – ഐഡിഎഫ് എക്സ് അക്കൗണ്ടിൽ പറഞ്ഞിരിക്കുന്നു.
ഹമാസിന്റെ നസർ റഡ്വാൻ കമ്പനിയുടെ കമാൻഡർ ആയിരുന്നു സിയാം. ഗാസ സിറ്റിയിൽ അൽ – ബറാഖ് സ്കൂളിൽ ഒളിവിൽ കഴിയവെയാണ് സിയാം വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും ഐഡിഎഫ് വൃത്തങ്ങൾ സൂചന നൽകുന്നു. ഒളിത്താവളത്തെക്കുറിച്ച് ഷിൻ ബെറ്റിൽ നിന്നും മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിയാമിനെ ഗിവാട്ടി ബ്രിഗേഡ് സേന വധിച്ചത്. ഗിവാട്ടി ബ്രിഗേഡ് സേനയാണ് ഹമാസ് തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്ന പ്രദേശത്ത് വ്യോമാക്രമണം നടത്തിയത്.
ഗാസ സിറ്റിയിലെ റണ്ടിസി ആശുപത്രിയിൽ 1000 ഓളം ജനങ്ങളെ ബന്ദികളാക്കി വച്ചിരിക്കുന്നത് അഹമ്മദ് സിയാമാണ് എന്ന് ഐഡിഎഫ് ആരോപിച്ചതിനു പിന്നാലെയാണ് സിയാമിനെ വധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള കവചമായി ഗാസയിലെ സാധാരണക്കാരെ ഹമാസ് ഉപയോഗിക്കുന്നുവെന്നും ആശുപത്രികളെ തീവ്രവാദ പ്രവർത്തനങ്ങൾക്കും യുദ്ധ ഉപകരണങ്ങൾ പൂഴ്ത്തി വയ്ക്കാനുള്ള താവളങ്ങളായും ഹമാസ് മാറ്റുന്നുവെന്നും ഇസ്രായേൽ നേരത്തെ ആരോപിച്ചിരുന്നു.
ഒക്ടോബർ 7 ന് ഇസ്രായേലിന് മേൽ ഹമാസ് നടത്തിയ ആദ്യ ആക്രമണവുമായി ബന്ധമുള്ള നിരവധി ഭീകരരെ ഇതിനോടകം തങ്ങൾ വധിച്ചതായി ഇസ്രായേൽ പറഞ്ഞിട്ടുണ്ട്. അലി ഖാദി, സച്ചറിയ അബു മാമർ, ജോവാദ് അബു ഷ്മാലഹ്, ബെലൽ അൽ ക്വഡ്ര, മെരാദ് അബു മെരാദ് തുടങ്ങിയവരാണ് കൊല്ലപ്പെട്ട ഹമാസ് ഭീകരർ എന്നും അറിയിച്ചിട്ടുണ്ട്.