കേരളത്തിലെ ആദ്യ ട്രാന്‍സ്‌വിമന്‍ അഭിഭാഷക പത്മ ലക്ഷ്മിയെ ജീവിക്കാനും തൊഴിൽ ചെയ്യാനും അനുവദിക്കാത്ത രണ്ട് ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍. പ്ലീഡര്‍മാരില്‍ നിന്ന് നേരിടുന്ന ലിംഗവിവേചനത്തിനും അധിക്ഷേപങ്ങള്‍ക്കുമെതിരെ സഹികെട്ടു പത്മ ലക്ഷ്മി പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോൾ. കേരള ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ക്കും നിയമമന്ത്രി പി രാജീവിനുമാണ് പത്മ ലക്ഷ്മി ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്.
സെക്‌സ് വര്‍ക്കാണ് തനിക്ക് അനുയോജ്യമെന്നും ഈ പദവിയില്‍ ഇരിക്കാന്‍ യോഗ്യത ഇല്ലെന്നുമുള്ള തരത്തില്‍ അപമാനങ്ങള്‍ തനിക്ക് നേരിട്ടിട്ടുള്ളതായും ഇവര്‍ പറയുന്നു. സ്വന്തമായി ഒരു ഓഫീസ് ആരംഭിച്ചപ്പോള്‍ താനൊരു മുറിവൈദ്യന്‍ ആണെന്നും തനിക്ക് ഗുരുത്വം ഇല്ലെന്നും ആരോപിച്ച് ഒരു ഗവണ്‍മെന്റ് പ്ലീഡര്‍ തന്റെ കരിയര്‍ ഇല്ലാതാക്കും വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടതായും പത്മലക്ഷ്മി ആരോപിച്ചിട്ടുണ്ട്.
സ്റ്റേറ്റിനെ റെപ്രെസെന്റ് ചെയ്യുന്ന വ്യക്തികളില്‍ നിന്നാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും സുപ്രധാന പദവിയിലിരിക്കുന്ന വ്യക്തികളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അധിക്ഷേപ ങ്ങളാണ് സംഭവിച്ചതെന്നും പത്മലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഒരു കേസിനെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ സമീപിച്ചപ്പോഴാണ് പത്മലക്ഷ്മിക്ക് ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്ന് അധിക്ഷേപം നേരിട്ടത്. ജൂലൈ 27ന് ആണ് സംഭവം നടക്കുന്നത്.
‘സംശയം ചോദിക്കാന്‍ സമീപിച്ചപ്പോള്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഒന്‍പതെന്ന് വിളിച്ച് ആക്ഷേപിച്ചു. മോശമായി സംസാരി ക്കുന്നുവെന്ന് അറിയിച്ചപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് ഒഴിവാക്കി. തനിക്ക് നിരന്തരമായി ജോലി സ്ഥലങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ അഡ്വക്കേറ്റ് പദവിയിലെത്താന്‍ കാരണം എല്‍ഡിഎഫിന്റെ തെമ്മാടിത്തരമാണെന്ന് ഒരു സീനിയര്‍ അഭിഭാഷകന്‍ പറഞ്ഞു. പത്മലക്ഷ്മി പറഞ്ഞു.