നടി ഗൗതമിയുടെ കോടികളുടെ സ്വത്ത് തട്ടിയെടുത്ത സംഭവത്തിൽ അഴകപ്പൻ എന്ന കെട്ടിട നിർമ്മാതാവ് ഉൾപ്പടെ ആറ് പേർക്കെതിരെ കേസെടുത്ത് ചെന്നൈ പോലീസ്. തന്റെ പേരിലുള്ള കോടികൾ വില വരുന്ന സ്വത്ത് വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുത്തതായാണ് ഗൗതമി പരാതി നൽകിയിരുന്നത്. ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയിരുന്നത്.
ഗൗതമിയുടെ ശ്രീപെരുംപുതൂർ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടത്. ഗൗതമിയും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നു നടി നേരത്തെ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ചയാണ് പൊലീസ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യുന്നത്. കാഞ്ചീപുരം ജില്ലാ പോലീസാണ് കേസ് അന്വേഷിക്കുന്നത്. സൂപ്രണ്ടിന് മുന്നിൽ ഗൗതമി ഹാജരായി മൊഴി നൽകിയിരുന്നു.
കമല്‍ ഹാസന്‍റെ മുന്‍ പങ്കാളിയായിരുന്ന ഗൗതമി കാന്‍സര്‍ സര്‍വൈവറുമാണ്. തന്‍റെ മോശം ആരോഗ്യ അവസ്ഥയും മകളുടെ പഠനം ഉള്‍പ്പെടെയുള്ള ചെലവുകളും മുന്നില്‍ക്കണ്ടാണ് സ്ഥലം വില്‍ക്കാൻ ഗൗതമി തീരുമാനിക്കുന്നത്. അതിനായി അഴകപ്പൻ എന്ന കെട്ടിട നിർമ്മാതാവുമായി ധാരണയിലെത്തുകയായിരുന്ന്. അയാൾക്ക് നൽകിയ പവർ ഓഫ് അറ്റോർണിയും വ്യാജ രേഖകളും തന്‍റെ ഒപ്പും ഉപയോഗിച്ച് അഴകപ്പൻ 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തിരിക്കുകയാണെന്ന് ഗൗതമി ആരോപിക്കുന്നത്. ബാങ്ക് ഇടപാടുകള്‍ പ്രകാരം നാല് തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഗൗതമി മൊഴി നൽകിയിട്ടുണ്ട്.
തട്ടിപിന് ശേഷം അഴകപ്പന്‍ രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെ തന്നെയും മകള്‍ സുബ്ബുലക്ഷ്മിയെയും ഭീഷണിപ്പെടുത്തുകയാണെന്നും വധഭീഷണിയടക്കം ലഭിക്കുന്നുണ്ടെന്നും നടി പരാതി പെട്ടിരുന്നു. നഷ്ടപ്പെട്ട ഭൂമി തിരികെ വാങ്ങിനല്‍കാന്‍ പൊലീസ് ഇടപെടണമെന്നും തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നുമാണ് ഗൗതമി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലും സിനിമയിൽ സജീവമായിരുന്ന ഗൗതമി തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.