കൊച്ചി. മാസപ്പടി കേസില്‍ ഇ ഡി പല തവണ സമൻസ് നൽകി വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍ ശശിധരന്‍ കര്‍ത്തയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരു ന്നെങ്കിലും കര്‍ത്ത ഹാജരായിരുന്നില്ല.
അതേസമയം ഇഡി സമന്‍സിനെതിരെ കര്‍ത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചോദ്യം ചെയ്യല്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി കർത്ത നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനെതിരെ സിഎംആര്‍എല്‍ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മാസപ്പടി ആരോപണത്തില്‍ ആദായനികുതി വകുപ്പു മുന്‍പാകെ എക്‌സാലോജിക് കമ്പനിക്കെതിരെ മൊഴികള്‍ നല്‍കിയിരുന്ന ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ്‌കുമാര്‍, കാഷ്യര്‍ വാസുദേവന്‍ എന്നിവരെ ഇഡി ഓഫിസില്‍ ചൊവ്വാഴ്ച രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ ഹാജരായ സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് ഓഫിസര്‍ കെ.എസ്.സുരേഷ്‌കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി.ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫിസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണു ഇ ഡി വിട്ടയക്കുന്നത്.