കല്‍പ്പറ്റ . ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്നും ഇന്ത്യയില്‍ ഒളിമ്പിക്‌സ് നടത്തുമെന്നാണ് നരേന്ദ്രേണ മോദി പറയുന്നതെന്ന് ബിജെപി പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലം ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് മഹാമാരി വന്നപ്പോള്‍ കൈക്കൊട്ടിക്കളിക്കാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങളുടെ പ്രകടനപത്രികയാണെന്ന് പറഞ്ഞ രാഹുൽ കര്‍ഷര്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നിരവധി അവസരങ്ങളാണ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ളതെന്നു പറയുകയുണ്ടായി. ആയിരക്കണക്കിന് ആളുകളുമായി സംവദിച്ച ശേഷമാണ് പ്രകടനപത്രിക ഉണ്ടാക്കിയത്. അധികാരത്തില്‍ വന്നാല്‍ ദരിദ്രകുടുംബത്തിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 8,500 രൂപ നല്‍കും സ്ത്രീകള്‍ക്ക് ജോലിയില്‍ അന്‍പത് ശതമാനം സംവരണം നൽകുമെന്നും രാഹുല്‍ പറഞ്ഞു.
ബിജെപിയുടെ പ്രകടനപത്രികയില്‍ എന്താണ് ഉള്ളതെന്ന് രാഹുല്‍ ചോദിച്ചു. ഇന്ത്യയിലേക്ക് ഒളിമ്പിക്‌സ് കൊണ്ടുവരും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കും ഇവയാണ് പ്രധാന വാഗ്ദാനങ്ങള്‍. രണ്ട് മൂന്ന് ഉദ്യോഗസ്ഥരാണ് ബിജെപിയുടെ പ്രകടന പത്രികയുണ്ടാക്കിയത്. പ്രധാനമന്ത്രി വെള്ളത്തിന് അടിയില്‍ പോയതുപോലെ ചന്ദ്രനിലും പോയെന്നിരിക്കാമെന്നും രാഹുല്‍ പരിഹസിക്കുകയുണ്ടായി. ഇന്ത്യയില്‍ കോവിഡ് വന്ന് ആളുകൾ കൂട്ടത്തോടെ മരിച്ചപ്പോള്‍ കൈക്കൊട്ടിക്കളിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ആ സമയത്ത് ആശുപത്രികളില്‍ ആവശ്യമായി ഓക്‌സിജന്‍ ഇല്ലായിരുന്നു. യുവാക്കള്‍ക്ക് ജോലി ഇല്ലെന്ന് പറഞ്ഞപ്പോള്‍ പക്കവട ഉണ്ടാക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും രാഹുല്‍ കളിയാക്കി.