തിരുവനന്തപുരം . ഇ.പി.ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ.പിയുടെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രി യേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സിപിഎമ്മിനില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഏജന്റായി ബിജെപിയുമായി സംസാരിച്ച ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സിപിഎമ്മിനില്ല. ജയരാജന് ബിജെപിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സിപിഎം ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.
ഇ.പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരേയും നടപടി എടുക്കേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുക യെന്ന നാണംകെട്ട മാർഗം മാത്രമേ സിപിഎമ്മിന് ഈ സാഹചര്യത്തി ൽ മുന്നിലുള്ളൂ. കൊടിയ അഴിമതി നടത്തിയവരേയും അതിന്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സിപിഎം സന്ധി ചെയ്തു എന്നതിന് തെളിവാണിത് – വി ഡി സതീശൻ പറഞ്ഞു.
ജാവ്ദേക്കറുമായി മുഖ്യമന്ത്രി എവിടെ വച്ചാണ് സംസാരിച്ചതെന്ന് കൂടി സിപിഎം നേതൃത്വം വ്യക്തമാക്കണം. ബിജെപി നേതാക്കളെ കണ്ടാൽ സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സിപിഎം നേതാവിനും ഏത് ബിജെപി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്നൽ നൽകുക കൂടിയാണ് എം.വി ഗോവിന്ദൻ ഇതിലൂടെ ചെയ്തിരിക്കുന്നത്. ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബിജെപിയിലക്ക് വഴി തുറക്കുക കൂടിയാണ് സി. പി.എം സംസ്ഥാന സെക്രട്ടറി ചെയ്തിരിക്കുന്നത്. സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന സിപിഎം പ്രഖ്യാപനത്തിന്റെ കാര്യത്തിൽ സിപിഐ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഘടകകക്ഷികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട് – വി ഡി സതീശൻ പറഞ്ഞു.