കണ്ണൂർ . ബിജെപിയുടെ സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടിയെടുക്കാതെ പൂർണ്ണ സംരക്ഷണം ഒരുക്കിയത് ഇതിനാലാണെന്ന് കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.
ശിവനോട് പാപി ചേർന്നാൽ ശിവനും പാപിയാകുമെന്ന് പറഞ്ഞവർ ഇപ്പോഴത് വിഴുങ്ങി. കാരണം ഉൾപ്പാർട്ടി രഹസ്യങ്ങളറിയുന്നയാൾ പാപിയായാൽ ശിവൻ മാത്രമല്ല മൊത്തം കൈലാസവും പാപമുക്തമാണെന്ന് വിശ്വസിക്കുന്ന ഭീരുക്കളായ വിഡ്ഢികളാണ് സിപിഎമ്മിനെ നയിക്കുന്നതെന്ന് സുധാകരൻ ആരോപിച്ചു. ഇ.പിക്കെതിരെ അച്ചടക്ക വാളോങ്ങിയാൽ താനും പെടുമെന്ന കൃത്യമായ ബോധ്യം മുഖ്യമന്ത്രിക്ക് ഉണ്ട്. അതിനാലാണ് സംഘപരിവാർ നേതൃത്വവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്‌കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാർട്ടി സെക്രട്ടറിയെ കൊണ്ട് പിണറായി വിജയൻ പറയിപ്പിച്ചത് – കെ സുധാകരൻ പറഞ്ഞു.
ബംഗാളിലും ത്രിപുരയിലും നടന്നതിന്റെ ആവർത്തനം കേരളത്തിലെ സിപിഎമ്മിനുള്ളിലും ഉണ്ടാവും. കേരളത്തിലെ ഇന്നത്തെ സിപിഎം നാളെത്തെ ബിജെപിയാണ്. കമ്യൂണിസ്റ്റ് സിദ്ധാന്തവും പ്രത്യയശാസ്ത്രവും വിൽപ്പനചരക്കാക്കിയ നേതൃത്വമാണ് കേരളത്തിൽ സിപിഎമ്മിന്റേത്. ഇന്ന് സിപിഎമ്മിനെ നയിക്കുന്നത് സ്വന്തം അണികളെ വഞ്ചിച്ചവരാണ്. സിപിഎം പലപ്പോഴും കേരളത്തിൽ ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജൻസിയെപോലെയാണ് പ്രവർത്തിക്കുന്നത്. ബിജെപിയുടെ താരപ്രചാരകനെപ്പോലെയാണ് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പലപ്രസ്താവനകളും ഉണ്ടായത് – സുധാകരൻ പറഞ്ഞു.
സിപിഎമ്മിൽ തിരുത്തൽ ശക്തിയായി പ്രവർത്തിച്ച വി എസ്. അച്യുതാനന്ദനെ അരിഞ്ഞ് വീഴുത്താൻ എകെജി സെന്ററിന്റെ അകത്തളത്തിൽ ഗർജിച്ച പലരും ഇന്ന് സ്വന്തം നേതാക്കളുടെ ബിജെപി ബാന്ധവത്തിൽ പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ പോലും കഴിയാത്ത ഗതികേടിലാണ് ഉള്ളത്. ഇന്ത്യ സംഖ്യത്തിനും രാഹുൽ ഗാന്ധിക്കും എതിരെ മുഖ്യമന്ത്രിയും സിപിഎമ്മും തിരിഞ്ഞതിന്റെ അകം പൊരുൾ ഇപ്പോഴാണ് തെളിഞ്ഞത്.
ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണ് സിപിഎമ്മിന്റെ മുൻനിരനേതാക്കൾക്കുള്ളത്. ജാവഡേക്കർ ഇപ്പോൾ മന്ത്രിയല്ല. പ്രകാശ് ജാവഡേക്കറെ കണ്ടെന്നു പിണറായി തന്നെ സമ്മതിച്ചിരിക്കുന്നു. കേരളത്തിൽ ബിജെപിയെ വളർത്തുന്നതിനാണ് അവരുടെ നേതൃത്വം നിയോഗിക്കപ്പെട്ട ആളാണ് ജാവഡേക്കർ. അങ്ങനെയുള്ള ജാവഡേക്കറെ പിണറായി കണ്ടത് എന്തിന്? ഇതെല്ലാം സിപിഎം – ബിജെപി ഡീലിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും, കെ.സുരേന്ദ്രനെതിരായ കേരളപൊലീസിന്റെ നടപടിയും പാതിവഴിയിൽ എങ്ങനെ നിലച്ചുയെന്നതിന്റെ കാരണമായ തെളിവുകളാണ് സിപിഎം – ബിജെപി നേതാക്കളുടെ ഇത്തരത്തിലുള്ള രഹസ്യകൂടിക്കാഴ്ചകൾ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.