തൃശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരെ ചതിച്ച് പണം കൊള്ളയടിച്ച സി പി എം നേതാക്കളുടെ പള്ളക്കടിച്ച് മോദി സർക്കാർ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാവുന്നതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വിഷയം പരാമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഇ ഡിയുടെ ഈ ഞെട്ടിക്കുന്ന നീക്കം.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ഇ ഡി കോടതിയിൽ വ്യക്തമാക്കി. പ്രതികളില്‍നിന്ന് ഇ ഡി കണ്ടുകെട്ടിയ സ്വത്തുവകകളില്‍നിന്ന് തങ്ങളുടെ നിക്ഷേപത്തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചില നിക്ഷേപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇ ഡിയുടെ ഈ നിര്‍ദേശം എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. നിക്ഷേപകരുടെ ആവശ്യം പരിഗണിക്കാവുന്നതാണെന്ന് കോടതി ഇ ഡിയോട് പറഞ്ഞു.
കരുവന്നൂര്‍ കേസിലെ 54 പ്രതികളില്‍ നിന്നായി 108 കോടി രൂപയോളം മൂല്യമുള്ള സ്വത്താണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. ഇത് നിക്ഷേപകര്‍ക്ക് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ഇ ഡി കോടതിയെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് നരേന്ദ്ര മോദി കുന്നംകുളത്ത് പ്രചാരണത്തിനെത്തിയത്. കരുവന്നൂര്‍ കേസ് എടുത്ത് പറഞ്ഞ മോദി സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു. സിപിഎം സാധാരണക്കാരുടെ പണം കൊള്ളയടിച്ചു. ദരിദ്രരുടെ പണം പോലും തിരികെ കിട്ടാത്ത അവസ്ഥ. പലരുടേയും മക്കളുടെ കല്യാണം മുടങ്ങി. ജനങ്ങളുടെ സങ്കടങ്ങള്‍ പറഞ്ഞ് ആലത്തൂരിലെ സ്ഥാനാർത്ഥി നേരിട്ട് വിളിച്ചു. കരഞ്ഞുകൊണ്ടാണ് അവര്‍ കാര്യങ്ങള്‍ പറഞ്ഞത് – പ്രധാനമന്ത്രി പറഞ്ഞിരുന്നു.