ആലപ്പുഴ സിപിഎമ്മിൽ വീണ്ടും പ്രതിസന്ധികളുടെ പെരുമഴക്കാലം . ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ കായംകുളം സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. ഒരു ഏരിയ കമ്മിറ്റി അംഗവും, മുൻ ഏരിയ കമ്മിറ്റി അംഗവും പാർട്ടി വിട്ടു. വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്ന് ഇരുവരും രാജിക്കത്തിൽ പറയുന്നു. ഇവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് രാജി വയ്ക്കുന്നത്.
ഏരിയ കമ്മിറ്റി അംഗം കെഎൽ പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രനുമാണ് രാജി വച്ചത്. 25 വർഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാൻ അടക്കമുള്ളവർ വിഭാഗീയത വളർത്തുന്നുവെന്നും, പാർട്ടിയിലെ വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്നും ഇരുവരും രാജികത്തിൽ പറയുന്നുണ്ട്. ഇത് സിപിഎമ്മിന് തലവേദനയാകും.
ദളിത് പിന്നോക്ക വിഭാഗങ്ങളിലുള്ള നൂറുകണക്കിന് പ്രവർത്തകർ പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട് , കൂടുതൽ ആളുകൾ ഉടൻ പാർട്ടി വിടുമെന്നും കത്തിൽ മുന്നറിയിപ്പുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബുവിന്റെ അമ്മയാണ് കെഎൽ പ്രസന്നകുമാരി. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ കായംകുളത്ത് കടുത്ത വിഭാഗീയത ഉണ്ടായിരുന്നു. പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടെങ്കിലും ഫലം കണ്ടില്ല.
കായംകുളം സിപിഎമ്മിൽ സമൂഹ മാധ്യമ പോര് മാസങ്ങൾക്ക് മുമ്പ് തുടങ്ങിയിരുന്നു. കായംകുളം സിപിഎമ്മിൽ നേതാക്കളുടെ രഹസ്യ പിന്തുണയോടെയാണ് ഇരുവിഭാഗം പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചത്. കായംകുളം ഏരിയ നേത്യത്വത്തിനെതിരെയുള്ള കടുത്ത ആരോപണങ്ങളാണ് ഉയർത്തിയത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ രാജി.
പുകയുന്ന അഗ്‌നി പർവതമായി കായംകുളത്തെ സിപിഎം എന്ന തലക്കെട്ടിലാണ് ഫെയ്‌സ് ബുക്കിൽ ഒരു വിഭാഗം സിപിഎം പ്രവർത്തകർ ആരോപണങ്ങൾ ഉന്നയിച്ചത്. ഏരിയ നേത്യത്വത്തോട് എതിർപ്പുള്ള 1000 ത്തോളം പേർ പാർട്ടി ബന്ധം ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. വിവാദ കരിമണൽ കമ്പനിയുമായി കായംകുളത്തെ പ്രമുഖ നേതാവിന് ബന്ധം . ഈ കമ്പനിയുമായി ബന്ധമുള്ള ഒരാൾ ക്രിമിനൽ കേസ് പ്രതിയായപ്പോൾ പാർട്ടി ഓഫീസിലും സ്വന്തം വീട്ടിലും ഒരു നേതാവ് ഒളിത്താവളമൊരുക്കിയെന്നും ആക്ഷേപം ഉയർന്നു.
ബസിലെ കിളിയായും ഇൻസ്റ്റാൾമെന്റ് വിൽപ്പനക്കാരനായും മുൻപ് ജോലി ചെയ്തിരുന്ന ഏരിയ നേതാവിന് ഇപ്പോൾ 20 കോടിയുടെ ആസ്തിയെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു. പാർട്ടിക്ക് വേണ്ടി കേസിൽപ്പെട്ട സഖാക്കളുടെ ജീവിതം വഴിമുട്ടി. ബെനാമിയെ മുൻ നിർത്തി സ്വകാര്യ സ്‌കൂളുകളുടെ നടത്തിപ്പിൽ നേതാവ് ഇടപെടുന്നതായും എഫ്ബി കുറിപ്പിൽ പറയുന്നുണ്ട്.
സഹകരണ ബാങ്കുകളിലെ അഴിമതി, കള്ളുഷാപ്പുകൾ കോൺട്രാക്ട് നൽകുന്നതിന്റെ പിന്നിലെ ഇടപാടുകൾ തുടങ്ങിയവയെ കുറിച്ചും ആരോപണങ്ങളുണ്ട്. ഇതെല്ലാം ആളിക്കത്തിക്കുന്നതാണ് പ്രസന്നകുമാരിയുടേത് അടക്കമുള്ള രാജി. ആലപ്പുഴയിലെ വിഭാഗീയതയുടെ ആളൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ടയാളെ സിപിഎമ്മില്‍ തിരികെയെടുത്തതിൽ ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം കൂട്ട രാജിയിൽ കലാശിച്ചിട്ട് ഏതാനും നാളുകൾ മാത്രമേ ആകുന്നുള്ളു. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് പേർ അന്ന് പാർട്ടി അംഗത്വം ഉപേക്ഷിച്ചു. മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ മേഖലാ തലത്തിൽ പ്രവർത്തിക്കുന്ന വനിതകള്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയും മുൻ കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സാബുവിനെ മൂന്നു മാസം മുമ്പാണ് സിപിഎമ്മിൽ തിരികെയെടുത്തത്.
ഇതിനെതിരെ ജില്ലാ – സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടിയുണ്ടാകാത്തതിനാലാണ് രാജി. സ്മാരകം തകർത്ത കേസിൽ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടിരുന്നു. ഇതിനുശേഷമാണ് സാബുവിനെ പാര്‍ട്ടിയിൽ തിരികെയെടുക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടിയുടെ മേഖലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ രാജി.
https://youtu.be/wGgpL1XKCzs?si=u04gBm9D9hDJmEQk