പാനൂർ ബോംബ് സ്‌ഫോടനത്തിൽ സിപിഎമ്മിനെ വാരിയലക്കി കെ കെ രമ എം എൽ എ. പാനൂര്‍ ബോംബ് സ്ഫോടനം സിപിഎം അറിഞ്ഞുതന്നെയെന്ന് കെ.കെ.രമ പറഞ്ഞു . ഡിവൈഎഫ്ഐക്കാര്‍ പാര്‍ട്ടിക്കാരല്ലേ എന്നും സിപിഎം സംസ്ഥാനസെക്രട്ടറി എല്ലാവരെയും പൊട്ടന്‍മാരാക്കുകയാണോ എന്നും രമ ചോദിച്ചു.
കണ്ണൂരിലെ സിപിഎമ്മിന്റെ ബന്ധം അന്വേഷിക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. പാനൂർ ബോംബ് നിർമാണ കേസിൽ ഉൾപ്പെട്ടവർക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു രമ. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നു എം.വി ഗോവിന്ദന്‍ ഇന്നു പറഞ്ഞിരുന്നു. ഒരാളും പാര്‍ട്ടി അറിവോടെ അതിനു മുതിരേണ്ട, പാര്‍ട്ടി അത് ഉപയോഗിക്കുന്നുമില്ല.
ബോംബ് നിർമാണ കേസിൽ സന്നദ്ധ പ്രവർത്തകനെ അറസ്റ്റു ചെയ്തിട്ടുണ്ടോയെന്ന് പൊലീസും, ഡിവൈഎഫ്ഐക്കാര്‍ ബോംബ് നിർമാണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഡിവൈഎഫ്ഐയും പരിശോധിക്കട്ടെ. ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകുന്ന സി പി എമ്മിന് ബോംബ് ഉണ്ടാക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഡിവൈഎഫ്ഐക്കാരന്‍ സ്ഫോടനം നടന്നപ്പോള്‍ സന്നദ്ധപ്രവര്‍ത്തനം നടത്താന്‍ പോയ ആളെന്നുള്ള നിലപാടിലും എം.വി.ഗോവിന്ദന്‍ മാറ്റം വരുത്തി. സന്നദ്ധപ്രവര്‍ത്തകര്‍ പിടിയിലായോ എന്ന് പൊലീസ് പരിശോധിക്കട്ടെയെന്ന് എം.വി.ഗോവിന്ദന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന സമീപനമാണ് പൊലീസിനെന്നായിരുന്നു കഴിഞ്ഞ തിങ്കളാഴ് എം.വി.ഗോവിന്ദന്‍ ഏപ്രില്‍ നാലിന് പറഞ്ഞത്.
അതേസമയം, പാനൂര്‍ ബോംബ് സ്ഫോടനം ഉന്നതതലആസൂ ത്രണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ബി.ജെ.പി–ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വകവരുത്തുകയായിരുന്നു ലക്ഷ്യം. ഗൂഢാലോചന അന്വേഷിക്കണം. പൊലീസ് അന്വേഷണം ഇഴയുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നും അദ്ദേഹം കോഴിക്കോട്ട് ആവശ്യപ്പെട്ടു.
അതേസമയം പാനൂർ സ്ഫോടനത്തിന്റെ പേരിൽ പാർട്ടിയെ താറടിക്കാൻ ശ്രമം നടക്കുന്നതായി സി.പി.എം നേതാവ് പി. ജയരാജൻ ആരോപിച്ചു . സി.പി.എമ്മിന് ബോംബുണ്ടാക്കി രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ട യാതൊരു ആവശ്യവുമില്ല. വടകര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയെ വ്യക്തിഹത്യ ചെയ്യാനുള്ള നീക്കമാണ് കോണ്‍ഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ നടത്തുന്നത്. അതിനെതിരെ നിയമ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾക്ക് ബോംബുണ്ടാക്കേണ്ട ആവശ്യമില്ല. മരണവീട്ടിൽ പോകുന്നതിന് പാർട്ടി വിലക്കില്ലെന്നും കെ.പി മോഹനൻ മരണവീട്ടിൽ പോയത് എം.എൽ.എ ആയതുകൊണ്ടാണെന്നും പി.ജയരാജൻ പറഞ്ഞു.
അതേസമയം, ബോംബ് നിർമാണം സി.പി.എം നേതാക്കൾ അറിഞ്ഞുകൊണ്ടാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് കലാപമുണ്ടാക്കാനുള്ള ആസൂത്രിതനീക്കമാണെന്നും ചോരക്കളി നിർത്തണമെന്നും ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു. എന്നാൽ, ടി.പി ചന്ദ്രശേഖരൻ കേട്ട ആക്ഷേപമാണ് ഇന്ന് സി.പി.എമ്മിനെതിരെ രമ പ്രയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് ഓഫീസിൽ നിന്ന് എഴുതിക്കൊടുക്കുന്നതാണ് രമ പ്രസംഗിക്കുന്നതെന്നുമാണ് പി.ജയരാജൻ നൽകുന്ന മറുപടി. ബോംബുണ്ടാക്കി എതിരാളികളെ കൊലപ്പെടുത്തിയ കോണ്‍ഗ്രസും ആ കോണ്‍ഗ്രസിനു വേണ്ടി വാദിക്കുന്ന രമയും എന്തെല്ലാം പ്രചാരണം നടത്തിയാലും തെരഞ്ഞെടുപ്പിൽ കെ.കെ ശൈലജ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുക തന്നെ ചെയ്യുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
https://youtu.be/qGfzjBINIl0?si=tWRSZH8gfyAjQaaV