ചോറും പാലുമൊക്കെ ഊട്ടിയ അന്യസംസ്ഥാന തൊഴിലാളികളിലെ ക്രിമിനലുകൾ കേരളത്തിന് ഇന്ന് ഭീഷണിയായി മാറിയിരിക്കുന്നു.
ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. മിക്കവരുടെയും യഥാർത്ഥ പേര് തൊഴിൽ ചെയ്യിപ്പിക്കുന്നവർക്കോ, അവർക്ക് പാർപ്പിട സൗകര്യം ഒരുക്കുന്നവർക്കോ പോലും അറിയില്ല. ഇതു മുതലെടുത്ത് തൊഴിലാളികളെന്ന വ്യാജേന കൊടുംകുറ്റവാളികളും ബംഗ്ലാദേശിൽ നിന്നുള്ള ഭീകരർ പോലും വ്യാജ തിരിച്ചറിയൽ കാർഡുമായി കേരളം വിളനിലമാക്കുകയാണ്.
തൃശൂർ വെളപ്പായയിൽ കഴിഞ്ഞ ദിവസം ടി.ടി.ഇയെ ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊന്നതും എറണാകുളത്ത് വളർത്തുനായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ഹൈക്കോടതിയിലെ ഡ്രൈവറെ മർദ്ദിച്ചു കൊന്നതും ഒക്കെ അന്യസംസ്ഥാന ക്രിമിനലുകളുടെ സാന്നിദ്ധ്യം കേരളത്തിൽ എത്രമാത്രം വർധിച്ചെന്നത് ചൂണ്ടി കാട്ടുകയാണ്. 10, 546 അന്യസംസ്ഥാന തൊഴിലാളികൾ 2016 മുതൽ കേരളത്തിൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി സംസ്ഥാന സർക്കാർ തന്നെ പറയുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തന്നെ പറഞ്ഞതാണിത്.
കേരളത്തിലെ കുടിയേറ്റക്കാരുടെ എണ്ണം 23.5 ലക്ഷം ഉണ്ടെന്നാണ് 2013 ൽ ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നത്. ഇപ്പോൾ അത് 35 ലക്ഷത്തോളം വരും എന്നാണ് നിഗമനം. ഇൻഷ്വറൻസ് ആനുകൂല്യങ്ങളും മറ്റും നൽകുന്ന ആവാസ് പദ്ധതിയിൽ 5,16,320 പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത് മാത്രമാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ കൈവശമുള്ള ഏക കണക്ക്. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നു അന്യസംസ്ഥാനക്കാരെന്ന വ്യാജേന എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
2016 ന് ശേഷം സംസ്ഥാനത്ത് നടന്ന 127 കൊലക്കേസുകളിൽ 168 അന്യസംസ്ഥാനക്കാരാണ് പ്രതികൾ. മറ്റു ക്രിമിനൽ കൃത്യങ്ങളിലായി 10,546 അന്യ സംസ്ഥാനക്കാർ പ്രതികൾ ആണെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. 2016 ഏപ്രിലിൽ പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുൾ ഇസ്ലാമിന് വധശിക്ഷ കിട്ടിയ സംഭവവും ഇതിൽ ഉൾപ്പെടും. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ആധിക്യം ട്രെയിനുകളിലെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായിരിക്കുന്ന സാഹചര്യമാണുള്ളത്. ടിക്കറ്റെടുക്കാതെ എ.സി.കോച്ചുകളിൽ വരെ കയറി ഇവർ യാത്രചെയ്യുകയാണ്. നവംബറിൽ മാത്രം അന്യ സംസ്ഥാനക്കാരായ 99418 പേരെയും ഡിസംബറിൽ 34194 പേരെയും ആണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടികൂടിയിട്ടുള്ളത്.
കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും പ്രതികളാവുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടി വരുകയാണ്. മയക്കുമരുന്ന് വിൽപ്പനയടക്കമുള്ള സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. കൊടും ക്രിമിനലായ ബിഹാർ സ്വദേശി അസ്ഫാക് ആലം ആലുവയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ക്രിമിനലുകളെ കണ്ടെത്തുന്നതിനു പല നടപടികളും ഉണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല. പുറത്തുനിന്നുള്ള ക്രിമിനലുകൾക്ക് അഭയം ഒരുക്കുന്ന കേന്ദ്രമായി കേരളം മാറുന്നതിനെ ഭയപ്പെടേണ്ടിയിരിക്കുന്നു.
തൃശൂരിൽ ഓടുന്ന ട്രെയ്നിൽ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി രജനികാന്തയുടെ ക്രിമിനൽ പശ്ചാത്തലം താൻ അറിഞ്ഞിരുന്നില്ലെന്നാണ് അയാളെ ജോലിക്കു നിർത്തിയിരുന്ന ബാർ ഉടമ പറഞ്ഞിരിക്കുന്നത്. രണ്ടു മാസം മുൻപ് കുന്നംകുളത്തെ ബാറിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ രജനികാന്തയെ മദ്യപിച്ചു ജോലിക്കു വന്നപ്പോഴാണ് കഴിഞ്ഞ ദിവസം ബാർ ഉടമ പറഞ്ഞുവിടുന്നത്. ഒഡീഷയിലേക്കു പോകാൻ ട്രെയ്നിൽ കയറിയ രജനികാന്ത മദ്യലഹരിയിലായിരുന്നുവെന്നും ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് ടിടിഇ വിനോദിനെ ട്രെയ്നിൽ നിന്നു തള്ളിയിട്ടതെന്നും ആണ് പൊലീസ് പറയുന്നത്. വിനോദിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ ശേഷം ഒരു കൂസലുമില്ലാതെ സീറ്റിൽ പോയി കിടക്കുകയായിരുന്നു അയാൾ.
വളർത്തുനായ കുരച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെ കൊച്ചിയിൽ നാല് ഇതര സംസ്ഥാനക്കാർ അതിക്രൂരമായി മർദിച്ച ഹൈക്കോടതി ജീവനക്കാരൻ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുന്നത്. ഹൈക്കോടതി ജീവനക്കാരൻ വിനോദിന്‍റെ നായ വീട്ടിൽ നിന്നു കുരച്ചത് റോഡിലൂടെ നടന്നുപോയ പ്രതികൾക്ക് ഇഷ്ടമായില്ലെന്നതാണ് ആക്രമണത്തിനും കൊലക്കും പിന്നിലുള്ള മുഖ്യ കാരണം.
പ്രതികളിലൊരാൾ ചെരുപ്പുകൊണ്ട് നായയെ എറിഞ്ഞതു ചോദ്യം ചെയ്തതിനാണ് വിനോദിനെ പ്രതികൾ മർദിക്കുന്നത്. ഹോട്ടലിൽ ഭക്ഷണം ലഭിക്കാൻ വൈകിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ കൊച്ചിയിൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ ഹോട്ടൽ ഉടമയ്ക്കൊപ്പം ഏതാനും ദിവസം മുൻപ് അറസ്റ്റിലായതും നാല് ഇതര സംസ്ഥാന തൊഴിലാളിക ളായിരുന്നു. ഇവരിൽ മൂന്നു പേർ പശ്ചിമ ബംഗാൾ സ്വദേശികളും ഒരാൾ അസം കാരനുമാണ്. ഭക്ഷണം ലഭിക്കാൻ വൈകിയതിനെ ത്തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരായ ഇവർ ഭക്ഷണം കഴിക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും തള്ളിവീഴ്ത്തുകയും ആയിരുന്നു. അടുത്തിടെ ചാലക്കുടി ആനമലയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ റിട്ടയേഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ശ്വാസം മുട്ടിച്ചും തലയിൽ കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായതും അസം സ്വദേശിയായ ഒരു യുവാവ് ആണ്.
കേശവദാസപുരത്തെ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയ സംഭവം, പേരൂർക്കട അമ്പലമുക്കിൽ ചെടി നഴ്സറി ജീവനക്കാരിയെ കുത്തികൊലപ്പെടുത്തി സ്വർണമാല കവർന്ന സംഭവം, അരൂരിൽ ബാറിൽ മദ്യപിച്ച് ഉണ്ടായ തർക്കത്തിൽ അസാം സ്വദേശിയെ അന്യസംസ്ഥാനക്കാരൻ കൊന്ന സംഭവം, റബർ ഫാക്ടറിയിലെ മോഷണം തടഞ്ഞതിന് സെക്യൂരിറ്റി ജോസിനെ അസാം സ്വദേശി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം, പത്തനംതിട്ടയിൽ കുടിയേറ്റ തൊഴിലാളിയെ സുഹൃത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം, മലപ്പുറത്ത് മോഷണശ്രമത്തിനിടെ സ്ത്രീയെ രണ്ട് അസാം സ്വദേശികൾ കൊലപ്പെടുത്തിയ സംഭവം, എറണാകുളം പുത്തൻവേലിക്കരയിൽ 60വയസുകാരിയെ അസാംകാരൻ കൊലപ്പെടുത്തിയ സംഭവം, എറണാകുളത്ത് 14കാരിയെ നാല്അന്യസംസ്ഥാനക്കാർ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കുറ്റകൃത്യങ്ങൾ ആണ് സംസ്ഥാനത്ത് നടന്നിരിക്കുന്നത്.
ഇത്രയും ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്ക് പോയിട്ട് കൂടി ഇതര സംസ്ഥാന തൊഴിലാളികൾ ആരൊക്കെ കേരളത്തിൽ ജീവിക്കുന്നു? തൊഴിൽ ചെയ്യുന്നു? എന്ന് പോലും പിണറായി സർക്കാരിന് അറിയില്ല. എത്തുന്നവരിൽ ക്രിമിനലുകൾ ഉണ്ടോ?, തീവ്രവാദ ബന്ധമുള്ളവർ ഉണ്ടോ എന്നൊന്നും സംസ്ഥാന പൊലീസിന് അറിയില്ല.