കൊച്ചി . എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലി ന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലുള്ള ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി.
അവിവാഹിതയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. യുവതിക്കൊപ്പം ആറു പെണ്‍കുട്ടികള്‍ കൂടെ താമസിക്കുന്നുണ്ട്. നേരത്തെ യുവതി യുടെ ക്ഷീണം കണ്ട് മുറിയിലുണ്ടായിരുന്നവര്‍ ചോദിക്കുമ്പോൾ ഗ്യാസ് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ട് കൊണ്ടുള്ള ക്ഷീണമെന്നാണ് പറഞ്ഞിരുന്നത്. യുവതി ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി, വളരെ സമയം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടർന്ന് മറ്റുള്ളവർ ബലമായി വാതിൽ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ശുചിമുറിയിൽ യുവതി പ്രസവിച്ചിരിക്കുന്ന വിവരം അറിയുന്നത്. ഉടൻ തന്നെ വിവരം നോർത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.
വനിത പൊലീസ് ഉൾപ്പെടെയുള്ളവർ എത്തി അമ്മയെയും കുഞ്ഞിനെയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ വീട്ടുകാരെയും കുഞ്ഞിന്‍റെ അച്ഛന്‍റെ വീട്ടുകാരെയും വിവരം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് കാമുകനോടും വീട്ടുകാരോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.