ന്യൂ ഡൽഹി . കോൺഗ്രസിനും സിപിഐക്കും തൃണമൂൽ കോൺഗ്രസിനും പിറകെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി രൂപ പിഴ ഇനത്തിൽ അടക്കാനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപയാണ് സി പി എമ്മിന് പിഴ ഇട്ടിരിക്കുന്നത്. ആദായനികുതി വകുപ്പ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു.
തെരഞ്ഞെടുപ്പ് എത്തിയിരിക്കെ 1823.08 കോടി രൂപ ഉടൻ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നൽകുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രതിസന്ധിയിലായി നില്‍ക്കുന്ന കോണ്‍ഗ്രസിന് അടുത്ത ആഘാതമായാണ് ആദായ നികുതി വകുപ്പിന്‍റെ പുതിയ നോട്ടീസ്. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമുല്ല തുകയാണ് കോൺഗ്രസ് അടക്കേണ്ടത്.
കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാൽ കുടിശ്ശികയും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനുള്ള പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. തൃണമൂൽ കോൺഗ്രസീനും നോട്ടീസ് നൽകിയിട്ടുണ്ട്.