ന്യൂഡൽഹി . കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിൽ നിന്ന് 10 കോടി രൂപ കൈപ്പറ്റിയ കേസിൽ ഡൽഹി മുൻമന്ത്രി സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഴിമതി നിരോധന നിയമപ്രകാരമാണ് ആംആദ്മി നേതാവിനെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
ജയിൽ തടവുകാരിൽ നിന്നും കോടികൾ തട്ടിയെന്ന കേസിൽ സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ലെഫ്. ഗവർണർ വി.കെ. സക്സേന ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽക്കുകയായിരുന്നു. തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ നടത്തിയ വെളിപ്പെടുത്തൽ ആംആദ്മി നേതാവിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്.
ജയിലിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി തടവുകാരായി കഴിയുന്ന പ്രമുഖരായ വ്യക്തികളിൽ നിന്നും കോടികൾ പണം തട്ടുന്ന റാക്കറ്റ് ഉണ്ടെന്നാണ് സുകേഷ് ചന്ദ്രശേഖർ നടത്തിയ വെളിപ്പെടു ത്തൽ. ജയിൽ മന്ത്രിയായിരുന്ന സത്യേന്ദർ ജെയിനും തിഹാർ ജയിൽ ഡിജി ആയിരുന്ന സന്ദീപ് ഗോയലും ചേർന്ന റാക്കറ്റായിരുന്നു പണം തട്ടി വന്നിരുന്നത്. തിഹാറിൽ തടവിൽ കഴിയുന്ന ഉന്നത വ്യക്തികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്താമെന്ന് വാഗ്ദാനം നൽകി അവരിൽ നിന്നും കോടികൾ പിരിവെടുക്കുകയായിരുന്നു.
ഗവർണർ വി.കെ. സക്സേനയ്‌ക്ക് ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകൻ വഴി അയച്ച കത്തിലാണ് ചന്ദ്രശേഖർ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നത്. 2019-22 കാലയളവിൽ സത്യേന്ദർ ജെയിന് 10 കോടി രൂപയും ജയിൽ ഡിജി സന്ദീപ് ഗോയലിന് 12.50 കോടി രൂപയും നൽകിയെന്നാണ് സുകേഷ് ചന്ദ്രശേഖർ പറഞ്ഞിരിക്കുന്നത്. ഇതിലാണ് സിബിഐ അന്വേഷണം. ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് സത്യേന്ദർ ജയിൻ നിലവിൽ ജയിലിൽ കഴിയുകയാണ്. 2022ലായിരുന്നു സത്യേന്ദർ ജയിൻ ഇഡിയുടെ അറസ്റ്റിലാവുന്നത്. അക്കാലത്ത് ഡൽഹി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു ജെയിൻ.