ന്യൂഡൽഹി . സി പി എമ്മിന്റെ ഇടുക്കിയിലെ ചില നേതാക്കൾ തന്നെ ചതിച്ചെന്ന് മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ. മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെത്തിയാണ് അദ്ദേഹം പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായി നിൽക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നിരിക്കുന്നത്.
‘എനിക്ക് മാനസികമായി ഉണ്ടായ വിഷമത്തിന്‍റെ ഭാഗമാണ് ഈ തീരുമാനം. അനുഭവിച്ചത് ഞാനാണ്. എന്നെ പ്രവർത്തിപ്പിക്കരുതെന്ന് കരുതുന്ന ആളുകളും ചതി ചെയ്ത ആളുകളുമാൾക്കുമൊപ്പം നിൽക്കാനും ഇരിക്കാനും പ്രയാസമുണ്ട്. എന്നാൽ അതിനർഥം ബിജെപിയില്‍ പോകുമെന്നല്ല’ എന്നായിരുന്നു നേരത്തെ രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നത്.
ബുധനാഴ്ച ഉച്ചക്കുശേഷമാണ് പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ നേതാക്കളും ഒപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചക്കുശേഷം എസ് രാജേന്ദ്രൻ ദില്ലിയില്‍ തുടരുകയാണ്. 20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു. കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ദില്ലയിൽ തന്നെ ഉണ്ട്. കേന്ദ്ര നേതാക്കളുമായി കെ സുരേന്ദ്രൻ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും രാജേന്ദ്രന്റെ ബി ജെ പി പ്രവേശനം സംബന്ധിച്ച തീരുമാനം ഉണ്ടാവുക.
അടുത്തിടെ സിപിഎം അഗത്വം പുതുക്കാൻ താത്പര്യമില്ലെന്ന് എസ്. രാജേന്ദ്രൻ പറഞ്ഞതിനു പിന്നാലെ രാജേന്ദ്രൻ ബിജെപിയിലേക്ക് പോയേക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. തുടർന്ന് സി പി എം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം മുൻ മന്ത്രി എം.എം. മണി രാജേന്ദ്രന്‍റെ വീട്ടിലെത്തി ചർച്ച നടത്തിയതിനു പിറകെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ രാജേന്ദ്രൻ തയാറായി. എന്നാൽ അംഗത്വം ഇപ്പോൾ പുതുക്കില്ലെന്ന നിലപായിൽ തന്നെയായിരുന്നു രാജേന്ദ്രൻ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ. രാജയെ പരാജയപ്പെടുത്താൻ എസ്. രാജേന്ദ്രൻ ശ്രമിച്ചെന്നു ആരോപിച്ചായിരുന്നു പാർട്ടി രാജേന്ദ്രനെ സസ്പെൻഡ് ചെയ്യുന്നത്. ഇക്കാര്യത്തിൽ എം എം മണി രാജേന്ദ്രന്റെ പാലം വലിക്കുകയായിരുന്നു എന്നാണ് പാർട്ടിയിലെ പ്രമുഖർ പോലും പറയുന്നത്. തനിക്കു എതിരാളിയായി പാർട്ടിയിൽ ഉയർന്നു വരുന്ന രാജേന്ദ്രനെ ഒതുക്കാൻ മണി തീരുമാനിക്കുകയായിരുന്നു. 2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി അവസാനിച്ചങ്കിലും അഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായിരുന്നില്ല.