ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ കവിത മദ്യനയത്തിൽ ആനുകൂല്യങ്ങൾ നേടിയതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ (എഎപി) ഉന്നത നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി).
തങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പകരമായി കെ കവിത 100 കോടി രൂപ എഎപി നേതാക്കൾക്ക് നൽകിയതായി അന്വേഷണ ഏജൻസി അറിയിച്ചു.’അഴിമതിയും ഗൂഢാലോചനയും’ വഴി മൊത്തക്കച്ചവടക്കാരിൽ നിന്ന് കിക്ക്ബാക്ക് രൂപത്തിൽ അനധികൃത ഫണ്ടുകൾ എഎപിക്ക് വേണ്ടി സൃഷ്ടിച്ചു – ഇഡി ആരോപിക്കുന്നു.
കൂടുതൽ ലാഭമുണ്ടാക്കാൻ കെ കവിതയും കൂട്ടാളികളും ആംആദ്മി പാർട്ടിക്ക് മുൻകൂറായി നൽകിയ കുറ്റകൃത്യത്തിൻ്റെ വരുമാനം വീണ്ടെടുക്കേണ്ടതായിരുന്നു. കവിതയെ ശനിയാഴ്ച ഹൈദരാബാദിൽ വെച്ച് ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദ് വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്ന് അറസ്റ്റിലായ അവരെ അടുത്ത ദിവസം പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കി മാർച്ച് 23 വരെ ഇഡി കസ്റ്റഡിയിൽ വിടുകയാണ് ഉണ്ടായത്.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങി രാജ്യത്തുടനീളമുള്ള 245 സ്ഥലങ്ങളിൽ ഇതുവരെ ഇഡി പരിശോധന നടത്തി. എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായർ എന്നിവരടക്കം 15 പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കേസിൽ ഒരു പ്രോസിക്യൂഷൻ പരാതിയും 5 അനുബന്ധ പരാതികളും ഇഡി ഫയൽ ചെയ്തു. കുറ്റകൃത്യങ്ങളിൽ നിന്ന് ഇതുവരെ 128.79 കോടി രൂപയുടെ സ്വത്ത് കണ്ടെത്തിയതായി അന്വേഷണ ഏജൻസി തിങ്കളാഴ്ച അറിയിച്ചിരുന്നു.