ന്യൂഡൽഹി . 2029 മുതൽ ലോക സഭ നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ ഇക്കാര്യം പഠിച്ച മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയുടെ ശുപാർശ. കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി ഒറ്റതവണ വെട്ടിക്കുറയ്‌ക്കാനും നിർദേശിച്ചിട്ടുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന ആശയം നടപ്പാക്കാൻ ഭരണഘടനയിൽ നിരവധി മാറ്റങ്ങൾ നിർദ്ദേശിക്കുന്ന റിപ്പോർട്ടാണ് രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതി രാഷ്ട്രപതിക്ക് കൈമാറിയിരിക്കുന്നത്.
2029ല്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തണം. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള മത്സരം ഇതിനോട് ചേർക്കുന്നത് അഞ്ചു കൊല്ലത്തേക്ക് കൂടി മാറ്റിവെയ്‌ക്കാം എന്നും സമിതിയുടെ നിർദ്ദേശിക്കുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയാ ണെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താം. സർക്കാരുകൾ ഇടയ്‌ക്ക് വീഴുകയാണെങ്കിൽ ബാക്കിയുള്ള കാലാവധിക്ക് മാത്രമായി തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത്. പല നിയമസഭകളുടെയും കാലാവധി വെട്ടിക്കുറയ്‌ക്കുകയോ നീട്ടുകയോ ചെയ്യുന്ന കാര്യം ആലോചിക്കണമെന്നും സമിതിയുടെ ശുപാർശയിൽ ഉണ്ട്.
ശുപാർശ പ്രകാരം കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അടുത്ത തെരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭയുടെ കാലാവധി മൂന്നു വർഷമായി ചുരുക്കണം. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതി നുള്ള നിർദ്ദേശം നടപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനാണ് നിർദ്ദേശം. എല്ലാ തെരഞ്ഞെടുപ്പുകൾക്കും ഒറ്റ വോട്ടർ പട്ടികക്കാണ് സമിതി ശുപാർശ ചെയ്യുന്നത്. അമിത് ഷാ, ഗുലാം നബി ആസാദ് തുടങ്ങിയവരും അംഗങ്ങളായ സമിതി 1800 പേജുള്ള വിശദ റിപ്പോർട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.