തിരുവനന്തപുരം . പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നേരത്തെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ എന്ത് തുടർ നടപടി സ്വീകരിക്കുണമെന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമപരിശോധന നടത്തുകയാണ്. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറഞ്ഞതിന് പിറകേയാണിത്.
തിങ്കളാഴ്ചയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തിന് വിരുദ്ധമാണ് കേന്ദ്ര നിലപാടെന്നും പൗരത്വ നിയമ ഭേദഗതി നിയമപരമായി നിലനിൽക്കില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.
നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗും തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് ഹർജി നൽകുന്നുണ്ട്. ഡിവൈഎഫ് ഐയും സുപ്രീംകോടതിയെ സമീപിക്കുന്നു. നിയമം നടപ്പിലാക്കാനുള്ള പരിശ്രമങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം പറഞ്ഞു.