തിരുവനന്തപുരം . പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികള്‍ കീഴടങ്ങുന്നതില്‍ ദുരൂഹത ഉണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ്. സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാവാം പ്രതികള്‍ കീഴടങ്ങുന്നത്. രക്ഷിച്ചോളാം എന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിട്ടുണ്ടാവും. എന്തു കുറ്റമാണ് പിടിയിലായവര്‍ക്കെതിരെ ചുമത്തുന്നത് എന്ന് നോക്കും. അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ അടക്കം നോക്കും. പഴുതിട്ടാണോ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത് എന്നതടക്കം പരിശോധിക്കും. ഇതെല്ലാം നോക്കാന്‍ സംവിധാനമുണ്ട്. എന്നിട്ടും തൃപ്തി തോന്നിയില്ലെങ്കില്‍ വേറെ രീതിയില്‍ പോകും. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ മറ്റു ഏജന്‍സികളെ വച്ച് അന്വേഷിക്കുന്നതിനെ കുറിച്ച് ആലോചിക്കും – സിദ്ധാര്‍ഥിന്റെ പിതാവ് പറഞ്ഞു.
‘സിന്‍ജോയും സുഹൃത്തുക്കളും സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയില്‍ ഇട്ട് തീര്‍ത്തതാണ് അങ്കിളെ, തീര്‍ത്ത ശേഷം തൂക്കിയതാണ്. നിങ്ങള്‍ ഫൈറ്റ് ചെയ്യണം.’ എന്നാണ് കുട്ടികൾ പറഞ്ഞത്. ‘കേസിൽ പിടിയിലാ യ സിന്‍ജോയെ ഒളിപ്പിച്ച വീട്ടുകാരെയും പ്രതികളാക്കണം. കുറ്റവാളി കളെ ഒളിപ്പിക്കുന്നത് ശിക്ഷയാണ്. നേരിട്ട് ബന്ധമില്ലെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ ഒരു ശതമാനമെങ്കിലും സഹായിച്ചവരെയും കുറ്റവാളികളായി കണക്കാക്കണം. കുറ്റവാളികള്‍ക്ക് തുടക്കം മുതല്‍ തന്നെ സിപിഎം സംരക്ഷണം നല്‍കി എന്നാണ് ഞാൻ കരുതുന്നത്. എസ്എഫ്‌ഐ മാത്രമേ ആ കോളജിലുള്ളൂ. മറ്റു സംഘടനകള്‍ ഒന്നും അവിടെ ഇല്ല. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാത്രമല്ല, പ്രതികള്‍. എസ്എഫ്‌ഐ ഭാരവാഹികള്‍ കൂടി പ്രതികളാണ്. വെറും പ്രവര്‍ത്തകരാണെങ്കിലും കുഴപ്പമില്ല. എസ്എഫ്‌ഐയുടെ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, പ്രസിഡന്റ് അങ്ങനെയുള്ളവരാണ് പ്രതികള്‍’.
‘ഭാരവാഹികളെ സംരക്ഷിക്കുന്ന ചുമതല അവരുടെ പാര്‍ട്ടിക്ക് ഉണ്ടാവും. അത് സ്വാഭാവികം മാത്രമാണ്. അതാണ് അവരുടെ രീതി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എസ്എഫ്‌ഐയെ വിട്ടുകളഞ്ഞാല്‍, കോളജിന്റെ ഭരണം നഷ്ടപ്പെടും. വലിയ നേതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി കഴിഞ്ഞാല്‍, കുട്ടി സഖാക്കള്‍ വിചാരിക്കും ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. അവര്‍ ഒരു പുതിയ യൂണിയന്‍ ഉണ്ടാക്കി കളയാം എന്ന് ചിന്തിക്കും. അതുകൊണ്ട് അവരുടെ നേതാക്കന്മാരെ ഏതറ്റം വരെയും പോയി പാര്‍ട്ടി സംരക്ഷിക്കും എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തുറന്നുപറയുന്നില്ല എന്ന് മാത്രം’- സിദ്ധാര്‍ഥിന്റെ പിതാവ് പറഞ്ഞു.
‘ഇതുവരെ അറസ്റ്റ് ചെയ്തവരുടെ മൊഴി എന്താണ് എന്ന് നോക്കി തുടര്‍നടപടി കളിലേക്ക് കടക്കും. ഏതെല്ലാം വകുപ്പുകളാണ് അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന കാര്യങ്ങളെല്ലാം നോക്കും. അധികം കാത്തിരിക്കില്ല. രണ്ടുമൂന്ന് ദിവസം നോക്കും. ഇത്രയും പേരെ കിട്ടിയല്ലോ? എന്നിട്ട് അന്വേഷണം തൃപ്തിയല്ല എന്ന് തോന്നിയാല്‍ മറ്റു ഏജന്‍സികളെ വച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. നിലവില്‍ അന്വേഷണത്തില്‍ വിശ്വാസമുണ്ട്.
പൂര്‍ണ തൃപ്തിയുണ്ടോ എന്നൊന്നും പറയുന്നില്ല. എന്നാല്‍ വിശ്വാസമുണ്ട്. അതുകഴിഞ്ഞ് നോക്കട്ടെ. ചിലര്‍ കീഴടങ്ങിയിട്ടുണ്ട്. കീഴടങ്ങിയതില്‍ തന്നെ ചില ദുരൂഹതയുണ്ട്. പാര്‍ട്ടിക്കാര്‍ പറഞ്ഞുകാണും കീഴടങ്ങിക്കോ എന്ന്. രക്ഷപ്പെടുത്തിക്കൊള്ളാം എന്ന്. എല്ലാം നോക്കും. അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ അടക്കം നോക്കും. പഴുതിട്ടാണോ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത് എന്നതടക്കം പരിശോധിക്കും. ഇതെല്ലാം നോക്കാന്‍ സംവിധാനമുണ്ട്. എന്നിട്ടും തൃപ്തി തോന്നിയില്ലെങ്കില്‍ വേറെ രീതിയില്‍ പോകും.’- സിദ്ധാര്‍ഥിന്റെ പിതാവ് പറഞ്ഞു.