ന്യൂഡൽഹി . കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർ ത്ഥിയാകും. കെ പി സി സി പ്രസിഡന്റു കൂടിയായ കെ സുധാകരനോട് കളത്തിലിറങ്ങാൻ എഐസിസിയാണ് നിർദേശം നൽകിയിരിക്കുന്നത്. സുധാകരൻ ഇല്ലെങ്കിൽ ജയസാധ്യത കുറവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതോടെ കോൺഗ്രസിന്‍റെ എല്ലാ സിറ്റിങ് എംപിമാരും മത്സരത്തിനിറങ്ങുമെന്ന് ഉറപ്പായി.
കെ സുധാകരൻ ഇതോടെ നാലാം തവണയാണ് അങ്കത്തിനിറങ്ങുന്നത്. മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്ന കെ.സുധാകരൻ കളത്തിലിറ ങ്ങുന്നതോടെ കണ്ണൂരിൽ ഇത്തവണ പോരാട്ടം കടുക്കും. സുധാകരന് പകരം വെക്കാൻ കണ്ണൂർ സീറ്റിൽ എം.വി.ജയരാജനോട് മാറ്റുരക്കാൻ മറ്റൊരു നേതാവില്ലെന്നതാണ് യാഥാർഥ്യം. എം.വി.ജയരാജൻ സിപിഎം സ്ഥാനാർത്ഥിയായതും സാമുദായിക സമവാക്യങ്ങളും തീരുമാനത്തെ സ്വാധീനിക്കുന്ന ഉണ്ടായത്. സുധാകരൻ ഇല്ലാതെ പകരം വന്ന പേരുകൾക്ക് ജയസാധ്യത കുറവെന്ന് ജില്ലാ,സംസ്ഥാന നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു.
എം.വി.ജയരാജൻനെതിരെ, ജില്ലയ്ക്ക് പുറത്ത് നിന്ന് ഒരു സ്ഥാനാർ ത്ഥിയെ കൊണ്ട് വന്നാൽ അത് തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തൽ. കേഡർ വോട്ടുകൾ ഉറപ്പുള്ള സിപിഎമ്മിന്‍റെ എം വി ജയരാജനെതിരെ കരുത്തൻ തന്നെ വേണമെന്നും തുടർന്ന് തീരുമാനിച്ചു. ഈഴവ വിഭാഗത്തിൽ നിന്നാകണം സ്ഥാനാർത്ഥിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സ്ഥാനാർത്ഥികാര്യത്തിൽ നിർദേശ മൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു സുധാകരൻ പ്രതികരിച്ചത്.
കണ്ണൂരിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ട് തവണ ജയിച്ചുകയറിയ സുധാകരൻ 2014ൽ നേരിയ ഭൂരിപക്ഷത്തിനാണ് പി.കെ.ശ്രീമതിയോട് തോറ്റത്. കെപിസിസി അധ്യക്ഷന്‍റെ സീറ്റിലും തീരുമാനമായതോടെ സംസ്ഥാനത്തെ 19 സീറ്റുകളിലും യു ഡി എഫ് മത്സര രംഗം വ്യക്തമാവുകയാണ്. ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മാത്രമാണ് ഇനി വ്യത്യസ്ത വരാനുള്ളത്.