പത്തനംതിട്ട . പത്തനംതിട്ട ലോകസഭാ സീറ്റ് പി സി ജോർജിന് നൽകുന്ന കാര്യത്തിൽ ബി ജെ പിക്കുള്ളിൽ ആശക്കുഴപ്പം. തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾ ആകെ തകിടംമറി ഞ്ഞെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. പാർട്ടി നടത്തിയ അഭിപ്രായ സർവെ പി സിക്ക് എതിരായിരിക്കുകയാണ്. പാർട്ടി നേതാക്കളൊന്നടക്കം പത്തനംതിട്ടയിൽ പി സി വേണ്ടെന്ന നിലപാടിലാണ്. ഒപ്പം ബി ഡി ജെ എസും പി സി ജോർജിനെ വേണ്ട എന്ന നിലപാടിലാണ്.
പത്തനംതിട്ട മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിത്വം പി സി ജോർജ് തനിക്കാണെന്നു ഉറപ്പിച്ചിരുന്നതാണ്. ജനപക്ഷം പാർട്ടി തന്നെ വേണ്ടെന്നു വെച്ച് പി സി, ബി ജെ പിയിൽ എത്തുന്നതും ഈ മുൻ വിധിയോടെ തന്നെയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്‍റെ ഉറപ്പിൻ മേലാണ് പി സി ജോർജ് എൻ ഡി എയിൽ എത്തുന്നത്. പാർട്ടി നടത്തിയ അഭിപ്രായ സർവെയാണ് പി സി യെ പത്തനംതിട്ടയിൽ പരിഗണിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചിട്ടുള്ളത്. സംസ്ഥാന പാർട്ടി നേതാക്കളൊന്നടക്കം പി സിയെ തള്ളിയിരിക്കുകയാണ്. ജോർജ്ജിനെ അംഗീകരിക്കില്ലെന്ന് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബി ജെ പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.
പി സി ജോർജിന്‍റെ മകൻ ഷോൺ ജോർജിന്‍റെ പേര് ആദ്യം പത്തനം തീറ്റയുടെ കാര്യത്തിൽ കേട്ടിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ല. മറ്റൊരു ഫോർമുലയാണ് ബി ജെ പി നേതൃത്വം ആലോചിക്കുന്നത്. പത്തനംതിട്ടയിൽ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതകളാണ് ബി ജെ പി നേതൃത്വം ആലോചിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തിൽ സുപരിചിതനായ ഗോവ ഗവർണറെ കളത്തിലിറക്കിയാൽ ഗുണകരമാകും എന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.
ഗവർണ്ണർ ചുമതല ഒക്ടോബറിൽ ഒഴിയുന്ന ശ്രീധരൻപിള്ളയ്ക്കും മത്സരിക്കാൻ താല്പര്യമുണ്ട്. ക്രൈസ്തവ സഭ നേതൃത്വങ്ങൾക്കും ശ്രീധരപിള്ള സമ്മതനാണ്. മത സാമുദായിക സംഘടനകൾ ഒന്നടങ്കം ശ്രീധരൻപിള്ളയെ പിന്തുണക്കുമെന്നും എൻ ഡി എ കരുതുന്നു. പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്ന് കേന്ദ്ര ബി ജെ പി നേതൃത്വത്തോട് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ആവശ്യപെട്ടിട്ടുണ്ട്. അതേസമയം, കെ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന പത്തനംതിട്ടയിലെ ബി ജെ പി ഒരു വിഭാഗത്തിനു ഇതിനോട് യോജിപ്പില്ല. കേരളത്തിൽ നിലവിലുള്ള ആശയക്കുഴപ്പമെല്ലാം പരിഹരിച്ച് സ്ഥാനാർഥി നിർണയം നടത്തുക എന്നത് വലിയ വെല്ലുവിളി ആവുകയാണ്.