മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകൻ നകുലും ബിജെപിയിൽ ചേർന്നേക്കും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനു മധ്യപ്രദേശിൽ കനത്ത തിരിച്ചടിയാകുമിത്.
കമൽനാഥിൽ നിന്നോ നകുൽ നാഥിൽ നിന്നോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, ബിജെപി വക്താവും കമൽനാഥിൻ്റെ മുൻ മാധ്യമ ഉപദേഷ്ടാവുമായ നരേന്ദ്ര സലൂജ ഭോപ്പാലിൽ മുൻ മുഖ്യമന്ത്രിയുടെയും മകൻ്റെയും ഫോട്ടോ പോസ്റ്റ് ചെയ്യുകയും “ജയ് ശ്രീറാം” എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തതോടെയാണ് ഇത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്.
കമൽനാഥും മകൻ നകുലും ബിജെപിയിൽ ചേരുമെന്ന ആവ്യൂഹ ങ്ങൾക്കിടെ, 12 ഓളം കോൺഗ്രസ് എംഎൽഎമാരും മുൻ നിയമസ ഭാംഗങ്ങളും അദ്ദേഹത്തെ അനുഗമിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുൻ കേന്ദ്രമന്ത്രി ശനിയാഴ്ച ഡൽഹിയിലെത്തിയതിന് പിന്നാലെയാണ് കമൽനാഥും ചിന്ദ്വാരയിൽ നിന്നുള്ള എംപിയായ മകനും ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച ഊഹാപോഹങ്ങൾ ശക്തമാകുന്നത്. കമൽനാഥിന്റെ ഡൽഹി സന്ദർശനത്തിനു പിന്നാലെ നകുൽനാഥ് തന്റെ സാമൂഹികമാധ്യമ ബയോയിൽനിന്ന് ‘കോൺഗ്രസ്’ എന്നത് ഒഴിവാക്കി. കോൺഗ്രസിലെ നിരാശരായ നേതാക്കൾക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വി ഡി ശർമയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നകുലിന്റെ നീക്കം എന്നതാണ് ശ്രദ്ധേയം.
ഇതിനിടെ, ചിന്ദ്വാരയിൽ നിന്നുള്ള കോൺഗ്രസ് എംപിയായ നകുൽ നാഥ് തൻ്റെ എക്‌സിലെ പ്രൊഫൈൽ ബയോയിൽ നിന്ന് ‘കോൺഗ്രസ്’ എന്നുള്ളത് നീക്കം ചെയ്തു. അച്ഛനും മകനും ഡൽഹിയിൽ എത്തിയിട്ടുണ്ട്. മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രിയായിരുന്ന അശോക് ചവാൻ ബിജെപിയിൽ ചേർന്നതിന് തൊട്ടു പിറകെയാണ് കമൽനാഥും മകൻ നകുലും ബിജെപിയിൽ ചേർന്നേക്കും എന്ന പുതിയ വാർത്ത. ഫെബ്രുവരി 12 ന്, നാല് പതിറ്റാണ്ടായി കോൺഗ്രസുമായി ബന്ധപ്പെട്ടിരുന്ന ചവാൻ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഭോക്കർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സ്ഥാനവും രാജിവെക്കുകയായിരുന്നു.
അടുത്ത ദിവസം 65 കാരനായ നേതാവ് ബിജെപിയിൽ ചേരുകയും ഉണ്ടായി. ഫെബ്രുവരി 15 ന് അദ്ദേഹം രാജ്യസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകി. കോൺഗ്രസ് മുൻ പ്രവർത്തകസമിതി അംഗവും പിസിസി മുൻ അധ്യക്ഷനുമായിരുന്നു ചവാൻ. കാലാവധി പൂർത്തിയാക്കുന്ന കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്കു പകരം അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ‘എനിക്ക് എൻ്റെ വികാരങ്ങൾ വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ഞാൻ ഇന്നലെ പാർട്ടിയിൽ ചേർന്നെങ്കിലും ബിജെപി എന്നിൽ വിശ്വാസം അർപ്പിച്ചു. ഇത് വലിയ ഉത്തരവാദിത്തമാണ്’ അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി.