മാസപ്പടിക്കേസിൽ പുതിയ വിവാദങ്ങൾ വന്നുകൊണ്ടിരിക്കുകയാ ണെന്നാണ് വിവരങ്ങൾ. ഒരു വശത്ത് CPM എന്ന പാർട്ടിയുടെ പ്രതിച്ഛായ തകർന്നുകൊണ്ടിരിക്കുന്നു. അതിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ പുതിയ ക്യാപ്സ്യൂളുമായി സി പി എം രംഗത്തിറങ്ങിയിട്ടുണ്ട്. ആ ക്യാപ്സ്യൂൾ ഇറക്കാൻ മുൻപിൽ നിന്നത് ഗോവിന്ദനാണ്. അതിനു പിന്നിൽ കൃത്യമായ കണക്കുകൂട്ടൽ ഉണ്ട്. അതിനു മുൻപ് ശ്രദ്ധിക്കേണ്ട ഒരു നീക്കം ദേശീയ നേതാക്കളുടേതാണ്. കേരളത്തിൽ വിവാദം ഇത്രമേൽ കോളിളക്കം സൃഷ്ടിക്കുമ്പോൾ എന്താണ് അവിടെ നിന്നും ഉരുത്തിരിയുന്ന പ്ലാൻ? മാസപ്പടി കേസിൽ വീണ വിജയൻ കുടുങ്ങിയാൽ സി പി എമ്മിൻ്റെ പ്രതിഛായ കാക്കാൻ പ്ലാൻ ബി തയ്യാറാക്കിയിരിക്കുകയാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എന്നാണു റിപ്പോർട്ടുകൾ.
വീണ വിജയൻ്റെ അറസ്റ്റിലേക്ക് എസ്എഫ്ഐഒ നീങ്ങിയാൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും മാറി നിൽക്കേണ്ടി വരുമെന്ന നിലപാടിലാണ് യച്ചൂരി ഉൾപ്പെടെയുള്ള സി പി എം കേന്ദ്ര നേതൃത്വം. അല്ലെങ്കിൽ മാറ്റി നിർത്തും, കാരണം ആ കുടുംബത്തിൽ നിന്ന് തന്നെ ഒരാളെ മുഖ്യമന്ത്രി ആക്കിയാൽ അതും പ്രതിയുടെ പ്രതിച്ഛായ തരുന്നതിനു കാരണമാകും. അത് മുൻ നിർത്തി പിണറായി കുടുംബത്തെ തന്നെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തും.
അത്തരത്തിൽ അടിയന്തര സാഹചര്യമുണ്ടായാൽ പാർട്ടി പ്രതിഛായ കാക്കാൻ ബദൽ സംവിധാനത്തിനു തയാറാകണമെന്ന് സീതാറാം യെച്ചൂരി കേരള നേതാക്കൾക്ക് സൂചന നൽകി. കേന്ദ്ര വിരുദ്ധ സമരത്തിനെത്തിയ കേരള നേതാക്കളോട് യച്ചൂരി ഇക്കാര്യം തുറന്നു പറഞ്ഞതായാണ് വിവരം. പിണറായി വീഴുമെന്ന സൂചന ലഭിച്ചതോടെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് മുതിർന്ന നേതാക്കൾ ചരടുവലി ആരംഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി കസേരയിൽ നോട്ടമുണ്ട്. അധികാരം ഒഴിയേണ്ടി വന്നാൽ ഗോവിന്ദനെയാകും പിണറായി പിന്തുണക്കുക.
പുതിയ മന്ത്രിസഭക്ക് മികച്ച പ്രതിഛായ കിട്ടാൻ കെ.കെ. ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന പക്ഷക്കാരാണ് യെച്ചൂരിയും ബൃന്ദ കാരാട്ടും. മന്ത്രിസഭയിലെ രണ്ടാമനെന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രമോഷൻ കിട്ടാൻ ധനമന്ത്രി ബാലഗോപാലും ഡൽഹിയിൽ ലോബിയിങ് ശക്തമാക്കി. ധനമന്ത്രിയെന്ന നിലയിലെ ദയനീയ പ്രകടനമാണ് ബാലഗോപാലിന് പ്രതികൂല ഘടകം. സി പി എം കേരള ഘടകത്തിലെ അധികാര സമവാക്യങ്ങൾ തകിടം മറിയുന്ന സ്ഥിതിവിശേഷമാണ് ഉടലെടുക്കുന്നത്.
പാർട്ടി അണികളിൽ ഉൾപ്പെടെ പിണറായി വിരുദ്ധ നിലപാട് ശക്തമാണ്. അതുകൊണ്ടു തന്നെ പഴയ പ്രതാപം വീണ്ടെടുക്കാൻ വേണ്ട എല്ലാ നടപടികളും പാർട്ടിയിൽ ഉണ്ടാകുമെന്നു ഉറപ്പാണ്. അതിനു പറ്റിയ ഏറ്റവും നല്ല തുറുപ്പ് ചീട്ട് തന്നെയാണ് കെ കെ ശൈലജ എന്നത് പാർട്ടിയിൽ എല്ലാവര്ക്കും അറിയാം. മുഖ്യമന്ത്രി ആകേണ്ടിയിരുന്നതും അവർ തന്നെയാണ്. എന്നാൽ പിണറായി തന്റെ അപ്രമാദിത്വം കൊണ്ട് പാർട്ടിയെ കീഴടക്കി മുഖ്യമന്ത്രി സ്ഥാനം വിട്ടു നല്കാതിരിക്കുകയായിരുന്നു. കെ കെ ശൈലജ ആ സമയം ശബ്ദം ഉയർത്തിയിരുന്നുവെങ്കിൽ പാർട്ടിയിൽ പിളർപ്പ് തന്നെ ഉണ്ടായേനെ. ഇപ്പോഴും കെ കെ ഷൈലജയ്ക്ക് അണികൾക്കിടയിൽ നല്ല സ്വാധീനമുണ്ട്. അതുകൊണ്ടു തന്നെ കൊഴിഞ്ഞു പോകാൻ തുടങ്ങുന്ന അണികൾ ഉൾപ്പെടെ പാർട്ടിയിൽ നിൽക്കുമെന്ന ആത്മവിശ്വാസവും യെച്ചുരിക്കുണ്ട്.
തിരഞ്ഞെടുപ്പിൽ കേരളവും കൈവിട്ടാൽ സി പി എം എന്ന പാർട്ടി രാജ്യത്ത് എങ്ങുമില്ലാതെ ആയിപ്പോകും. ദേശീയപാർട്ടി പദവിയും കൈവിട്ടു പോകും. മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനി എക്‌സാലോജിക്കിനും ക്ലീൻചിറ്റ് നൽകി കൊണ്ടുള്ള രേഖയാണ് തയ്യാറാക്കിയിരിക്കുന്നകത്. ഇനി ഈ കാപ്‌സ്യൂളുകൾ കീഴ്ഘടകങ്ങളും അണികളും വിഴുങ്ങിയാൽ മാത്രം മതിയെന്നതാണ് സ്ഥിതി. കോടിയേരി ബാലകൃഷ്ണന്റെ മകന് ലഭിക്കാത്ത പ്രത്യേക പരിലാളനയാണ് ഈ ന്യായീകരണ രേഖയിലൂടെ സിപിഎം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് നൽകുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുത്തപ്പോൾ പാർട്ടി രേഖാമൂലം ഇത്തരത്തിൽ വിശദീകരണം നടത്തിയിരുന്നില്ല. കേസ് കേസിന്റെ വഴിക്കുപോകുമെന്നായിരുന്നു വിശദീകരണം. നേതാക്കളുടെ കുടുംബത്തിനുനേരെ ഉയർന്ന ആരോപണം രേഖയിലൂടെ കീഴ്ഘടകങ്ങളിൽ വിശദീകരിക്കുന്നത് അപൂർവം സംഭവമാണ്. ഇത് സിപിഎം ഉൾപ്പെട്ട പ്രതിസന്ധിയുടെ തെളിവാണ്. എന്തായാലും ഈ ന്യായീകരണത്തിനെതിരെ വലിയ നീക്കം നടത്താനാണ് ബിനീഷ് കോടിയേരിയുടെ നീക്കം. ആ നീക്കത്തിൽ AKG സെന്ററിന്റെ അടിത്തറ ഇളകും. അതിനുള്ള കോപ്പുകൂട്ടാൽ ബിനീഷ് നടത്തുന്നുണ്ട് എന്നതാണ് ബിനീഷുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ഗോവിന്ദനാണ് പിണറായിയെ അനുനയിപ്പിക്കാൻ ന്യായീകരണ ക്യാപ്സ്യൂൾ പുറത്തിറക്കാൻ മുന്നിൽ നിൽക്കുന്നത്.
എക്‌സാലോജിക് വിഷയം സിപിഎമ്മിന് തിരിച്ചടിയായി മാറുമെന്ന അവസ്ഥയിലാണ് എക്‌സാലോജിക്കിനെ ന്യായീകരിക്കുക എന്ന ദൗത്യം പാർട്ടി ഏറ്റെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കേന്ദ്രസർക്കാരിന്റെ കേരളത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗത്താണ് എക്‌സാലോജിക്കിനെക്കുറിച്ചും പറയുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനാണ് മകൾ വീണയെ ലക്ഷ്യമിടുന്നതെന്നും രേഖയിൽ വിശദീകരിക്കുന്നത്.