ബെംഗളൂരു . ‘ഒരു ജീവനോട് കാട്ടിയത് അതി ക്രൂരത’! തണ്ണീർ കൊമ്പന്റെ മരണം കേരള വനം മന്ത്രിയെ തള്ളി കർണാടക വനം മന്ത്രി. കേരളത്തിന്റെ നടപടി ശരിയായില്ല. എല്ലാ പ്രോട്ടോകോ ളുകളും ലംഘിച്ചു. തണ്ണീർ കൊമ്പന്റെ ദാരുണ മരണവുമായി ബന്ധപെട്ടു കർണാടകം കേന്ദ്ര സർക്കാരിന് പരാതി നൽകി.
ആനയുടെ ശാരീരികാരോഗ്യം നോക്കാതെ അധിക ഡോസ് മയക്കുവെടി വച്ചതിനെ തുടർന്ന് തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ സംസ്ഥാന വനം മന്ത്രിയുടെ വാദങ്ങൾ തള്ളി കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്ര. മയക്കുവെടി വച്ചു പിടികൂടിയതിനു പിറകെ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന് ഒരു പ്രത്യേക സംസ്ഥാനത്തിന്റെ ബ്രാൻഡിങ് വേണ്ടെന്നു കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്ര തുറന്നടിച്ചിരിക്കുകയാണ്. ആന ചരിഞ്ഞതിന്റെ പൂർണ ഉത്തരവാദിത്വം കേരളത്തിന് ആണെന്നാണ് കർണാടക വനം മന്ത്രി പറഞ്ഞിരിക്കുന്നത്.
വന്യമൃഗങ്ങളെ ഒരു സംസ്ഥാനത്തിനോടു ചേർത്ത് ബ്രാൻഡ് ചെയ്യുന്നത് ശരിയല്ല. ഒരിടത്തുനിന്നു പിടിച്ച് റേഡിയോ കോളർ വച്ചെന്നു കരുതി അതേ ഇടത്തേക്ക് ആനയെ തിരിച്ചുവിട്ടത് ശരിയായ നടപടിയല്ല – കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്ര പറഞ്ഞു. കേരള വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി ഇക്കാര്യം ഉൾപ്പെടെ ചർച്ച ചെയ്യുമെന്നും ഈശ്വർ ഖന്ദ്ര വ്യക്തമാക്കി.
തണ്ണീർക്കൊമ്പന്റെ മരണകാരണം സമ്മർദത്തെ തുടർന്നുള്ള ഹൃദയാഘാതം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒരു ആനയുടെ വിലപ്പെട്ട ജീവൻ നഷ്ടമായതിൽ കർണാടക അനുശോചി ക്കുന്നെന്നും എവിടെ, ആർക്കാണു പിഴവ് പറ്റിയതെന്ന് അന്വേഷിക്കു മെന്നും മന്ത്രി വ്യക്തമാക്കി. പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയുടെ കാര്യം തീരുമാനിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
കേരള വനംവകുപ്പ് തണ്ണീർക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിൽ കർണാടക വനം മന്ത്രി ആശങ്ക അറിയിച്ചിട്ടുണ്ട്. തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഒരുമിച്ച് നിലച്ചതു മൂലമാണെന്നാണ് മന്ത്രി ശശീന്ദ്രന്റെ ഭാഷ്യം. ഇടതു തുടയിലുണ്ടായിരുന്ന മുറിവ് പഴുത്ത് ആന്തരിക അവയവങ്ങളിലേക്ക് പടർന്നതും മരണകാരണമായി എന്നും പറഞ്ഞിരുന്നു.
അതേസമയം ആനയുടെ തലയ്ക്കു മയക്ക് വെടിയേറ്റിരുന്നു എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. മയക്ക് വെടി വെച്ച ശേഷം പുറത്ത് വന്ന ചിത്രങ്ങളിൽ നെറ്റിയുടെ വലത് ഭാഗത്ത് നിന്ന് രക്തം ഒഴുകുന്നത് കാണാമായിരുന്നു. എന്നാൽ ഇത് നേരത്തെ ഉണ്ടായിരുന്ന വൃണത്തിൽ നിന്നായിരുന്നു എന്നാണ് വനം വകുപ്പിന്റെ ഭാഷ്യം. വെള്ളിയാഴ്ച മാനന്തവാടിയിൽ നിന്നു പിടികൂടി ബന്ദിപ്പൂരിലെ രാമപുരയിലെ ത്തിച്ച തണ്ണീർക്കൊമ്പൻ, ശനിയാഴ്ച പുലർച്ചെയാണ് ചരിയുന്നത്.