തിരുവനന്തപുരം . സിആർപിഎഫിനെ ഉപയോഗിച്ച് ഗവർണർക്കുള്ള സെഡ് പ്ലസ് സുരക്ഷ കൈമാറാൻ കേരള സർക്കാരിന് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയുള്ള കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന് കൈമാറി. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് കൈമാറിയിരിക്കുന്നത്.
സിആർപിഎഫിനെ ഉപയോഗിച്ച് സെഡ് പ്ലസ് സുരക്ഷ കൈമാറ ണമെന്നാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. സുരക്ഷാക്രമീകരണം നിശ്ചയിക്കാൻ ചൊവ്വാഴ്ച രാജ്ഭവനിൽ അവലോകന യോഗം ചേരുന്നുണ്ട്. കേരള പൊലീസ്, സിആർപിഎഫ്, രാജ്ഭവൻ പ്രതിനിധികൾ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുക്കുന്നതാണ്.
നിലയ്ക്കലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് മാർഗ തടസം ഉണ്ടാക്കിയ സംഭവത്തെ തുടർന്ന് റോഡരികിലിരുന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധിച്ച സംഭവത്തോടെയാണ് ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘമാണ് ഗവർണർക്ക് സുരക്ഷയൊരുകാനായി ഇതോടെ കേരളത്തിൽ എത്തിയത്.
41 പേർ ഒരേ സമയം ഗവർണർക്കൊപ്പം ഡ്യൂട്ടിയിലുണ്ടാവും. ഗവർണർ രാജ്യത്തെവിടെപ്പോയാലും സെഡ് പ്ലസ് സുരക്ഷയൊരുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിഐപി സുരക്ഷക്ക് മാത്രമായി പ്രത്യേക പരിശീലനം ലഭിച്ച സിആർപിഎഫ് ഡിവിഷൻ ദക്ഷിണേ ന്ത്യയിൽ ബെംഗളൂരുവിൽ മാത്രമാണ് ഉള്ളത്. സിആർപിഎഫ് സേനാംഗങ്ങൾക്ക് ബാരക്കും മെസ്സും ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിങ്കളാഴ്ച രാജ്ഭവന് നിർദേശം നൽകി. ഗവർണർ താമസിക്കുന്ന സ്ഥലവും യാത്രയുമെല്ലാം ഇനി ഈ സുരക്ഷാ ടീമിന്റെ മാത്രം ചുമതലയായിരിക്കും.