കൊല്ലം . ഗവര്‍ണറുടെ മാനസിക വിഭ്രാന്തിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണറുടെ മാനസിക വിഭ്രാന്തി ഉണ്ടെന്നതാണ് കൊല്ലത്ത് കണ്ടതെന്നും ചാന്‍സലര്‍ക്കെ തിരെ എസ്എഫ്ഐ ജനാധിപത്യപരമായാണ് സമരം ചെയ്തതെന്നും പി എം ആര്‍ഷോ അവകാശപ്പെടുന്നു. ജനാധിപത്യ സമരത്തെ അവഹേളിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്നാണ് ആര്‍ഷോ പറയുന്നത്.
എസ്എഫ്ഐക്കാര്‍ ഗവർണർക്ക് നേരെ പാഞ്ഞടുത്ത സംഭവം, തല കീഴ് മറിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുക്കുകയായി രുന്നു എന്നാണ് എസ് എഫ് ഐ നേതാവ് പറയുന്നത്. ഗവർണറുടെ കാറിന്റെ അടുത്തേക്ക് പാഞ്ഞടുത്ത് കാറിൽ SFI ക്കാർ അടിച്ചതിനെ പറ്റി ഒരക്ഷരം ആർഷോ പറഞ്ഞിട്ടില്ല. ‘സമാധാനപരമായി സമരം ചെയ്യാന്‍ ഓരോ പൗരനും അവകാശമുണ്ട്. സമരങ്ങളിലൂടെ നേടിയെടുത്തതാണ് അവകാശങ്ങളൊക്കെ. എസ്എഫ്ഐ പ്രവര്‍ത്തകരെ പരമാവധി പ്രകോപിപ്പിച്ച് അക്രമസംഭവങ്ങള്‍ ഉണ്ടാക്കാനാണ് ഗവര്‍ണറുടെ ഉദ്ദേശം. ഇത്തരം പൊറാട്ട് നാടകങ്ങളെ പൊതുസമൂഹം തള്ളിക്കളയണമെന്ന്’ ഇതുവരെ ഇല്ലാത്ത പോലെ പൊതു സമൂഹത്തോടും പി എം ആര്‍ഷോ ആവശ്യപ്പെടുന്നുണ്ട്.
കൊല്ലത്തുവച്ച് ഗവര്‍ണറെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്ന് സംരക്ഷണം നൽകാഞ്ഞതിനെതിരെ നിലമേൽ നടുറോഡരുകിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിവന്ന പ്രതിഷേധ സമരം നടന്നത് രണ്ടു മണിക്കൂറോളമായിരുന്നു. ‘അവർ പ്രതിഷേധിച്ചോട്ടെ, എന്റെ കാറിൽ അടിച്ചു, മുഖ്യമന്ത്രിയുടെ ദിവസ വേതന തൊഴിലാളികളാണ് അതിക്രമം കാണിച്ചത്’ ഗവർണർ മടങ്ങും മുൻപ് പറഞ്ഞിരുന്നു.
നിലമേലിൽ പോലീസിനെ വെട്ടിച്ച് ഗവർണറുടെ കാറിന് മുന്നിലേക്ക് എസ്.എഫ്.ഐക്കാർ പാഞ്ഞടുക്കുകയാണ് ഉണ്ടായത്. തുടർന്ന് വാഹനം തടഞ്ഞതിനെ തുടർന്ന് വാഹനത്തിൽ നിന്ന് ഗവർണർ പുറത്തിറങ്ങുകയായിരുന്നു. പോലീസിനെ നോക്കുകുത്തിയാക്കി യാണ് എസ്.എഫ്.ഐക്കാർ ഗവർണറുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീഴുന്നത്. ഇതോടെ ഗവർണർ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു.