ഇക്കുറി എങ്ങനെയെങ്കിലും തൃശ്ശൂർ മണ്ഡലം പിടിച്ചെടുക്കുക എന്നത് ബി ജെ പിക്ക് ഇത്തവണ വാശിയുള്ള കാര്യമാണ്. അക്കാര്യം കൂടി കണക്കുകൂട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ രണ്ടുതവണ എത്തിയത്. സുരേഷ്‌ഗോപിക്ക് ജനപിന്തുണ ഏറിയത് കോൺഗ്രസിലും സി പി എമ്മിലും എരിപൊരി സഞ്ചാരം ഉണ്ടാക്കി എന്നത് സത്യമാണ്. എന്നാൽ അതുമാത്രം പോരാ. തിരഞ്ഞെടുപ്പിൽ എല്ലാം മാറിമറിയുക വെറും ഒരു നിമിഷം കൊണ്ടാണ്. അതുകൊണ്ടു തന്നെ എല്ലാം ഒരുമുഴം മുൻപേ എറിയുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നത്. ഇപ്പോൾ ബി ജെ പിയും അതിനു തന്നെയാണ് തയ്യാറെടുക്കുന്നത്. മോദി ഇനിയും കേരളത്തിൽ എത്താൻ സാദ്ധ്യതകൾ ഏറെയാണ്.
ദേശീയ നേതാക്കളും എത്തും. എന്നാൽ അതുക്കും മേലെ എന്തൊക്കെ ചെയ്യാമോ അത് ബി ജെ പി ചെയ്യും. ഇപ്പോൾ തൃശൂർ ലോകസഭ മണ്ഡലം പിടിച്ചെടുക്കാൻ മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാ താരങ്ങളെ പ്രചരണത്തിനിറക്കാൻ ബി.ജെ.പി നീക്കം. മുൻപ് നടൻമാരായ ഇന്നസെൻ്റിനു വേണ്ടി മമ്മുട്ടിയും കെ.ബി ഗണേഷ് കുമാറിനുവേണ്ടി മോഹൻലാലും പ്രചരണത്തിനിറങ്ങിയത് ചൂണ്ടിക്കാട്ടി, താരങ്ങളിൽ സമ്മർദ്ദം ചെലുത്താനാണ് ആലോചന.
സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നു കഴിഞ്ഞാൽ ഉടൻ തന്നെ താരങ്ങളെ സമീപിക്കാനാണ് തീരുമാനം. ഇത്തവണ തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് താരങ്ങളെ സ്വാധീനിക്കുക. മലയാള സിനിമാ മേഖലയിൽ നിന്നും ഒരു കേന്ദ്രമന്ത്രി ഉണ്ടാകുന്നത് മലയാള സിനിമയ്ക്കു തന്നെ അഭിമാനമാകുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. മോഹൻലാൽ ഉൾപ്പെടെയുള്ള മുൻനിര താരങ്ങളെയാണ് ഇതിനായി ബി.ജെ.പി നേതൃത്വം സമീപിക്കാൻ ഒരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ കെ.ബി ഗണേഷ് കുമാറിനു വേണ്ടി മോഹൻലാൽ രംഗത്തിറങ്ങിയതിനാൽ ഇത്തവണ ലാലിന് നോ പറയാൻ കഴിയില്ലന്നാണ് ബി.ജെ.പി കരുതുന്നത്.
നടൻ ഇന്നസെന്റ് മത്സരിച്ച സമയത്ത് അദ്ദേഹത്തിനു വേണ്ടി രംഗത്തിറങ്ങിയ ചരിത്രം നടൻ മമ്മുട്ടിക്കുമുണ്ട്. സിനിമാ രംഗത്ത് നിന്ന് ഒരാൾ മത്സരിക്കുമ്പോൾ അവർക്കു വേണ്ടി സഹതാരങ്ങൾ രംഗത്തിറങ്ങുന്നത് സ്വാഭാവികമാണെങ്കിലും സുരേഷ് ഗോപി മുൻപ് മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പിലും താരങ്ങൾ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. ഇതിന് പ്രധാന കാരണം സുരേഷ് ഗോപി ബി.ജെ.പി ടിക്കറ്റിലാണ് മത്സരിക്കുന്നത് എന്നതാണ്.
ഇടതുപക്ഷവും യു.ഡി.എഫും സംഘടിതമായി കടന്നാക്രമിക്കുമെന്ന ഭയമാണ് താരങ്ങളെ പുറകോട്ടടിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല, പ്രധാനമന്ത്രി തന്നെ നേരിട്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ഇറങ്ങുന്ന തിരഞ്ഞെടുപ്പായതിനാൽ മാറി നിന്നാൽ അതും താരങ്ങളെ സംബന്ധിച്ച് വെല്ലുവിളിയാകും. പ്രത്യേകിച്ച് ഇ.ഡിയും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ കൈവശമുള്ളതിനാൽ കേന്ദ്രത്തിന്റെ അനിഷ്ടം ഏത് രൂപത്തിലാണ് പ്രകടമാകുക എന്നതും പ്രസക്തമായ കാര്യമാണ്. അതായത് ചെകുത്താനും കടലിനും ഇടയിലാകുന്ന അവസ്ഥയിലേക്കാണിപ്പോൾ കാര്യങ്ങൾ പോകുന്നത്.
ബി.ജെ.പിയെ സംബന്ധിച്ച് തൃശൂർ അവർക്ക് ജയിച്ചേ തീരൂ. ഇനി തൃശൂരിൽ പരാജയപ്പെട്ടാൽ അത് മോദിയുടെ പരാജയമായി വിലയിരുത്തപ്പെടുമെന്ന നല്ലഭയവും ബി.ജെ.പി നേതൃത്വത്തിനുണ്ട്. അതു കൊണ്ടാണ് താരങ്ങൾ ഉൾപ്പെടെ കിട്ടാവുന്ന എല്ലാ സംവിധാനവും പ്രയോഗിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് നടക്കുകയെങ്കിലും പ്രധാനമായും ബി.ജെ.പിയും ഇടതുപക്ഷവും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണ് ഇത്തവണ സാധ്യത തെളിയുന്നത്.
വി.എസ് സുനിൽകുമാർ ഇടതുപക്ഷ സ്ഥാനാർത്ഥിയായാൽ ഇടതുപക്ഷത്തിൻ്റെ അവസാനത്തെ വോട്ടും പോൾ ചെയ്യപ്പെടാനും കൂടുതൽ വോട്ടുകൾ ശേഖരിക്കാനും കഴിയുമെന്നാണ് ബി.ജെ.പി പോലും വിലയിരുത്തുന്നത്. രാഹുൽ ഇഫക്ടിൽ കഴിഞ്ഞ തവണ ജയിച്ച ടി.എൻ പ്രതാപന് സംഘപരിവാറും മൂന്നാം സ്ഥാനമാണ് നൽകുന്നത്. തൃശൂരും തിരുവനന്തപുരവും ആണ് ബി.ജെ.പി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങൾ എന്നതിനാൽ പ്രധാന കേഡർമാരെയും ഈ മണ്ഡലങ്ങളിലാണ് വിന്യസിക്കുക. ഇക്കാര്യത്തിലും പരിവാർ സംഘടനകൾക്കിടയിൽ ധാരണയായിട്ടുണ്ട്.
സുരേഷ് ഗോപിക്കായി മോദി തന്നെ നേരിട്ട് രംഗത്തിറങ്ങിയ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റു പാർട്ടികളും വാശിയോടെ യാണിപ്പോൾ തൃശൂരിൽ രംഗത്തിറങ്ങിയിരിക്കുന്നത്. വർഗ്ഗ ബഹുജന സംഘടനകളെയും ഇടതുപക്ഷം തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കോൺഗ്രസ്സും അവരുടെ സകല സ്വാധീനവും പ്രയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ തൃശൂരിലെ തിരഞ്ഞെടുപ്പുഫലം എന്തു തന്നെ ആയാലും അത് രാഷ്ട്രീയ കേരളത്തിൽ വലിയ അലയൊലിയാണ് സൃഷ്ടിക്കാൻ പോകുന്നത്. അതാകട്ടെ, വ്യക്തവുമാണ്.
മോഹൻലാൽ അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. ഈ സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് ലാല്‍ ഇപ്പോള്‍ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇക്കാരണത്താലാണ് പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ അയോധ്യയിലേക്ക് പോകാതിരുന്നത്. ഇതിൽ പ്രതിഷേധം ഉയർന്നിരുന്നു. മാത്രമല്ല മോഹൻലാൽ കമ്മിയാണെന്ന ആരോപണവും മലൈക്കോട്ടൈ വാലിബന്‍ എല്ലാവരും ബഹിഷ്കരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും ഉയർന്നിരുന്നു. അതുകൊണ്ടു തന്നെ ഈ ആവശ്യം ഉയർന്നാൽ മോഹൻലാൽ എന്തായിരിക്കും പറയുക എന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും.