തിരുവനന്തപുരം . കിഫ്ബി മസാല ബോണ്ട് കേസിൽ മസാല ബോണ്ട് ഇറക്കിയതിന്റെ ഉത്തരവാദിത്വം പൂർണമായും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തോമസ് ഐസക്. ഇ ഡി ക്ക് നൽകിയ മറുപടിയിലാണ് കിഫ്ബി മസാല ബോണ്ടിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് തോമസ് ഐസക്ക് പറഞ്ഞിരിക്കുന്നത്. ഇതോടെ കിഫ്ബി മസാല ബോണ്ടിൽ മാത്രമല്ല ഫെമ നിയമ ലംഘനത്തിൽ കൂടി പിണറായി വിജയൻ കുടുങ്ങുകയാണ്.
‘മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്നുമാണ് തോമസ് ഐസക് ഇ ഡി ക്ക് മറുപടി നൽകിയിരിക്കുന്നത്. കേസിൽ കഴിഞ്ഞ ദിവസം ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ച തോമസ് ഐസക്ക്, ഏഴു പേജുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ച് നൽകുകയായിരുന്നു.
തനിക്ക് ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഇക്കാര്യത്തിൽ ഉള്ളത്. ധനമന്ത്രി എന്ന നിലയിൽ അക്കാര്യങ്ങൾ ചെയ്യുകയായിരുന്നു. മറ്റു തീരുമാനങ്ങളെടുത്തത് മുഖ്യമന്ത്രി ഡയറക്ടറായിട്ടുള്ള ബോർഡായിരുന്നു. ഇഡിയ്‌ക്ക് നൽകിയ മറുപടിയിൽ തോമസ് ഐസക് വിശദീകരിച്ചു. നേരത്തെ ഈ മാസം 12-ന് ഹാജരാകാൻ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 21-വരെ ചില തിരക്കുകളുള്ളതിനാൽ വരാൻ കഴിയില്ലെന്ന മറുപടി തോമസ് ഐസക്ക് നൽകുകയാണ് ഉണ്ടായത്.
ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർട്ടിന് പിന്നാലെയാണ് ഇഡിയും ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുൻ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയായിരുന്നു ഇ ഡി അന്വേഷണം. എന്നാലിപ്പോൾ തോമസ് ഐസക്ക് രേഖാമൂലം നൽകിയിരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ മസാല ബോണ്ടിലൂടെ ഫെമ നിയമ ലംഘന കേസിൽ ഉൾപ്പെടുകയാണ്.