തിരുവനന്തപുരം . സി എംപി എമ്മിന്റെ മറ്റു മന്ത്രിമാരേക്കാൾ വലിയ ആളാവാൻ നോക്കിയ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തലക്കിട്ടു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൊടുത്ത അടിയിൽ ഗണേശന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു. ഗണേഷിനെ അവസരം കാത്തിരുന്നു സത്യത്തിൽ ഗോവിന്ദൻ അടിക്കുകയായിരുന്നു. ഇക്കാര്യത്തിൽ മരുമോന്റെ ഉൾപ്പടെ ചില മന്ത്രിമാരുടെ പിന്തുണയുമുണ്ട്.
ഇലക്ട്രിക് സിറ്റി ബസ് സർവീസ് പരാമർശം ഗതാഗത മന്ത്രി ഗണേഷ് കുമാറിന് ഇതോടെ തീർത്തും കോടാലിയായി. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്‍റെ പ്രസ്താവനക്കെതിരെ വലിയ വിമർശങ്ങൾ ഉയരുകയാണ്. വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് തിരികൊളുത്തിയ വിവാദം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഏറ്റെടുത്തതോടെ മന്ത്രി ഗണേഷ് തീർത്തും പ്രതിസന്ധിയിലായി.
സർക്കാരിനോടോ സി പി എമ്മിനോടോ പോലും ആലോചിക്കാ തെയുള്ള മന്ത്രിയുടെ പ്രസ്താവനയാണ് ഗണേഷിനെ വെട്ടിലാക്കി യിരിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി തന്നെ ഗതാഗത മന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത് വിവാദം കൊഴുക്കാനും കാരണമായി. ‘മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച എം വി ഗോവിന്ദൻ പ്രതികരിച്ചത്.
ഗതാഗത മന്ത്രിക്കുള്ള താക്കീത് മാത്രമല്ല, സി പി എം ഭരിക്കുമ്പോൾ എന്തും എത്തും തീരുമാനിക്കുന്നത് സി പി എം ആണെന്ന് കൂടി പറയാതെ പറഞ്ഞിരിക്കുകയാണ് ഗോവിന്ദൻ. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞതും മന്ത്രിക്ക് കനത്ത അടിയായി. കാര്യങ്ങൾ തീരുമാനിക്കുന്നത് തങ്ങളാണെന്ന് ഗണേഷിനെ ഓർമ്മപ്പെടുത്തിയിരിക്കുകയാണ് ഗോവിന്ദൻ. ഇലക്ട്രിക്ക് ബസിന്‍റെ കാര്യത്തിൽ ഗതാഗത മന്ത്രി പറഞ്ഞത് ഇനി സ്വയം വിഴുങ്ങേണ്ടി വരുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി.
വട്ടിയൂർക്കാവിലെ പൊതുജനങ്ങളുടെ അഭിപ്രായം എന്ന നിലയിൽ മന്ത്രിക്കെതിരെ ആദ്യം ശരം തൊടുത്തത് വി കെ പ്രശാന്ത് എം എൽ എ ആയിരുന്നു. ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും കെ എസ് ആര്‍ ടി സിക്ക് ബാധ്യതയില്ലെന്നുമാണ് വി കെ പ്രശാന്ത് പറഞ്ഞത്. ബസിനെ ആശ്രയിക്കുന്ന നിരവധി പേരുണ്ട്. നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണ മെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണ മെന്നും, ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വി കെ പ്രശാന്ത് ഫേസ് ബുക്ക് വഴി തുറന്നടിക്കുകയായിരുന്നു.