തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കരിമണല്‍ കമ്പനി മാസപ്പടി വിവാദം പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ച ചെയ്യേണ്ടെന്ന് പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം. ‘മാസപ്പടി വിവാദം കീഴ്ഘടങ്ങള്‍ക്ക് ചര്‍ച്ചചെയ്യാന്‍ ഇടം നല്‍കരുത്. ഫെബ്രുവരിയില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നുണ്ട്. ഇതിലേയ്‌ക്കായി ബൂത്ത് തലത്തില്‍ ചര്‍ച്ച നടക്കണം. ഈ യോഗങ്ങളിലൊന്നും മാസപ്പടി വിവാദം ചര്‍ച്ച ചെയ്യരുതെന്ന്’ കര്‍ശന നിര്‍ദേശമാണ് പിണറായി കഴിഞ്ഞ സെക്രട്ടറിയേറ്റിൽ ആവശ്യപ്പെട്ടത്. പിണറായിയുടെ നിർദേശ പ്രകാരം എം.വി. ഗോവിന്ദന്‍ ആണ് കീഴ് ഘടകങ്ങൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത്.
മകള്‍ വീണാ വിജയന്റെ മാസപ്പടി പ്രശ്‍നം പാർട്ടിയിൽ ചർച്ചചെയ്യപെട്ടാൽ തനിക്ക് കുളം തോണ്ടുന്നതിനു തുല്യമാകുമെന്നു പിണറായി വിജയൻ ഭയപ്പെടുന്നുണ്ട്. സാധാരണ പാര്‍ട്ടി നേതാക്കള്‍ക്കോ പാര്‍ട്ടിക്ക് നേരെയോ വിമര്‍ശനം ഉണ്ടായാൽ സംസ്ഥാന സമിതിയില്‍ നിന്നും നിര്‍ദേശം വന്നാല്‍ മാത്രമെ ആ വിഷയത്തിൽ ചര്‍ച്ച ഉണ്ടാവൂ. എന്നാല്‍ അനൗദ്യോഗികമായി പാര്‍ട്ടിയിലെ കീഴ്ഘടകങ്ങള്‍ മാസപ്പടി വിവാദം ചര്‍ച്ച ചെയ്തു വരുകയായിരുന്നു. ഇക്കാര്യം പിണറായി വിജയന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കീഴ്ഘടങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയാണ് ഉണ്ടായത്.
പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തപ്പോള്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇക്കാര്യം അപ്പോഴേ പിണറായിയുടെ നീരസത്തിനു ഇടയാക്കിയിരുന്നു. തെറ്റു തിരുത്തലുമായി ബന്ധപ്പെട്ട് എല്ലാ ജില്ലാ കമ്മറ്റികളിലും ചര്‍ച്ച നടക്കുകയും ഉണ്ടായി . മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ആഡംബര ജീവിതവും ചര്‍ച്ചയായി. സ്വര്‍ണക്കട ത്തും വലിയ വിവാദമായി നില്‍ക്കുന്ന സമയത്തായിരുന്നു ഇത് ഉണ്ടാവുന്നത്.
തെറ്റുതിരുത്തല്‍ ജില്ലാ കമ്മറ്റികളില്‍ ചര്‍ച്ചകള്‍ നടത്തി സംസ്ഥാന സമിതി തീരുമാനം അനുസരിച്ച് തിരുത്തേണ്ട കാര്യങ്ങൾ കണ്ടെത്തുകയും ഉണ്ടായി. സംസ്ഥാന സെക്രേട്ടറിയറ്റിലും സംസ്ഥാന സമിതിയിലും ചര്‍ച്ച ചെയ്ത ശേഷം തിരുത്തേണ്ടവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപനവും നടത്തി. ശക്തമായ നടപടി ഉണ്ടായത് ആലപ്പുഴ ജില്ലയില്‍ മാത്രമായിരുന്നു.
വെട്ടിനിരത്താന്‍ ബാക്കി വെച്ചിരുന്ന വിഎസ് ഗ്രൂപ്പുകാരെ മുഴുവന്‍ ജില്ലയിൽ വെട്ടി നിരത്തി. മുന്‍മന്ത്രി ജി.സുധാകരനെയും തോമസ് ഐസക്കിനെയും ഒക്കെ അരികത്താക്കി. ഗോവിന്ദൻ കേറി വന്നു തെറ്റ് തിരുത്തിയത് കൊണ്ട് ആകെ ഉണ്ടായ അല്ലെങ്കിൽ ഉണ്ടാക്കിയ ഗുണമാണിത്. മറ്റ് ജില്ലകളില്‍ ഗോവിന്ദനെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനു മുൻപ് പിണറായി ആവട്ടെ ഗോവിന്ദന്റെ വായ് മൂടി കെട്ടി കൈകളും തളച്ചു കളഞ്ഞു. തിരുത്തേണ്ടവരെ തിരുത്തിയാല്‍ തന്റെ കുടുംബത്തെയും അത് ബാധിക്കുമെന്ന ഭയമായിരുന്നു പിണറായിക്ക് ഉണ്ടായത്.
തിരുത്താൻ പോയാൽ, ജില്ലകളില്‍ അത് വലിയ പ്രത്യാഘ്യാതങ്ങള്‍ ഉണ്ടാക്കുമെന്നും കൂടുതൽ പേർ പാര്‍ട്ടി വിട്ടുപോകുമെന്നും സംസ്ഥാന സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ടായിരുന്നു പിണറായിയുടെ അപ്പോഴത്തെ നീക്കം. തുടർന്നാണ് എം.വി.ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ആളെ കുറക്കാനുള്ള കളികൾ നടക്കുന്നത്. സംസ്ഥാന സെക്രട്ടറി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാര്‍ട്ടി ചട്ടം ലംഘിച്ച് കീഴ്ഘടങ്ങള്‍ പാലിക്കാത്ത അവസ്ഥയിലാവുന്നതും തുടർന്നാണ്. തുടർന്നാണ് തെറ്റു തിരുത്തല്‍ മതിയാക്കി വെച്ച് എം.വി. ഗോവിന്ദന്‍ പിണറായിയുടെ വിനീത ദാസനായി ശിഷ്യപ്പെടുന്നത്.