കൊച്ചി . പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ കണ്ണന്റെ തിരുസന്നിധിയിൽ. ഗുരുവായൂരാപ്പന്റെ ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര സന്നിധിയിൽ എത്തി. ഹെലികോപ്റ്ററിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കോളജ് ഗ്രൗണ്ടില്‍ വന്‍ ജനകൂട്ടം കാത്ത് നിന്നിരുന്നു.
BJP ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെ നൂറു കണക്കിന് ബിജെപി പ്രവർത്തകർ പുഷ്പ വൃഷ്ടി നടത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു.. രണ്ട് ഹെലികോപ്റ്ററുകൾ കവചിതമായി ലാൻഡ് ചെയ്തിരുന്നു. വൻസുരക്ഷാ വലയത്തിലാണ് അദ്ദേഹം ഗുരുവായൂരിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രനഗരിയും കനത്ത സുരക്ഷയിലാണ്.
റോഡ് മാർഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാന മന്ത്രി 15 മിനിറ്റ് നേരത്തെ വിശ്രമ ശേഷം 7.45-ഓടെ ഗുരുവായൂർ കണ്ണനെ ദർശനം നടത്തി. ദേവസ്വം ബോർഡ് അംഗങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തന്ത്രിമാർക്കും പരിമിതപ്പെടുത്തിയ ആളുകൾക്കും മാത്രം പ്രവേശനമുള്ള അകത്തെ സർക്കിളിൽ പ്രാർത്ഥനയും പൂജകൾക്കും താമരപ്പൂവിന്റെ തുലാഭാരത്തിനും ശേഷം വീണ്ടും ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി.
തുടർന്നദ്ദേഹം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹത്തിൽ പങ്കെടുക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖർ ഗുരുവായൂരിലെ ത്തിയിട്ടുണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം പങ്കെടുക്കുന്നുണ്ട്. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്. ഇന്ന് ഗുരുവായൂരിൽ വിവാഹിതരാകുന്നവർക്ക് പ്രധാന മന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികളെ ആശീർവദിച്ച ശേഷം കല്യാണത്തിനെത്തുന്ന വിശിഷ്ട അതിഥിക ൾക്ക് പ്രധാന മന്ത്രി അക്ഷതം കൈമാറും. 9.30-ഓടെ പ്രധാന മന്ത്രി തൃപ്രയാറിലേക്ക് തിരിക്കും.
മടങ്ങി കൊച്ചിയിലെത്തി ഉച്ചയ്ക്കു 12നു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷം പ്രധാന മന്ത്രി മടങ്ങും.