കോഴിക്കോട് . മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന് മലപ്പുറം ഏലംകുളം മനയില്‍ പരമ്പരാഗതമായ് കിട്ടിയ ഭൂസ്വത്ത് വിറ്റ് വാങ്ങിയ കോഴിക്കോട് ബീച്ച് റോഡിലെ ‘ദേശാഭിമാനി’ ഓഫിസ് കെട്ടിടം ഉൾപ്പടെയുള്ള ഭൂമി വിറ്റു കമ്മീഷൻ അടിച്ച് സി പി എം നേതാക്കൾ. ‘ദേശാഭിമാനി’ ഓഫിസ് കെട്ടിടം ഉൾപ്പടെ വരുന്ന 58 സെന്റ് ഭൂമി റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ സ്വന്തമാക്കി. വില്‍പ്പനയിലൂടെ സിപിഎം നേതാക്കള്‍ കോടികള്‍ കമ്മിഷന്‍ വാങ്ങിയതായി പാർട്ടിക്കുള്ളിൽ തന്നെ ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഇഎംഎസിന്റെ കുടുംബ സ്വത്ത് വിറ്റ് അന്നു കിട്ടിയ 75,000 രൂപ എന്നത് ഇപ്പോള്‍ 22 കോടിയും കമ്മിഷനുമായി മാറ്റിയെടുത്തി രിക്കുകയാണ്.
കോഴിക്കോട് ബീച്ച് പരിസരം എന്നതിനാൽ വിപണിമൂല്യം കൂടിയ ഇടമായതിനാൽ റിയൽ എസ്റ്റേറ്റ് ലോബിയുമായി ഒത്തുകളി നടത്തി ദേശാഭിമാനി കെട്ടിടം ഉള്‍പ്പെടുന്ന സ്ഥലം വിറ്റ് പാര്‍ട്ടി നേതാക്കള്‍ കോടികള്‍ കീശകളിലാക്കുകയായിരുന്നു. സിപിഎം എന്നും അഭിമാനപൂര്‍വം പറയാറുള്ള കണ്ണൂരിലെ പാലോറ മാതയുടെ പശുക്കുട്ടിയെ വിറ്റു കിട്ടിയ സംഭാവന ഉള്‍പ്പെടെയാണ് കോഴിക്കോട് ദേശാഭിമാനിയില്‍ റോട്ടറി പ്രസ് സ്ഥാപിക്കാൻ ഉപയോഗപ്പെ ടുത്തുന്നത്.
ഇഎംഎസിന്റെയും പാലോറ മാതയുടെയും സ്മരണകള്‍ ഉറങ്ങുന്ന കോഴിക്കോട് ദേശാഭിമാനി കെട്ടിടം സ്മാരകമായി സംരക്ഷിക്കണ മെന്ന വാദം തള്ളി കൊണ്ടാണ് 22 കോടിയുടെ കച്ചവടം നടന്നിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ഫ്ളാറ്റ് നിര്‍മാതാക്കളാണ് റിയല്‍ എസ്റ്റേറ്റ് ലോബി മുഖേന ഭൂമി വാങ്ങിയത്. ഓഫിസ് ഒഴിയാന്‍ ഒരു വര്‍ഷത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് ഇടപാടിന് കമ്മിഷനായി സിപിഎം നേതാക്കളുടെ ബിനാമികള്‍ക്ക് മൂന്നു ഫ്‌ളാറ്റ് നല്‍കുമെന്ന് നിര്‍മാതാക്കളുമായി രഹസ്യ ധാരണയുണ്ടാക്കിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരൻ ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പരമേശ്വരന്റെ എതിര്‍പ്പ് അവഗണിച്ച് ചീഫ് എഡിറ്റര്‍ ദിനേശന്‍ പുത്തലത്തും കോഴിക്കോട് യൂണിറ്റ് മാനേജര്‍ ഒ പി സുരേഷും ചേര്‍ന്ന് വില്‍പന കരാറാക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഈ ഇടപാടിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അനുമതി നൽകിയിരുന്നു.
ദേശാഭിമാനി സ്ഥലം വില്‍ക്കേണ്ട ഗതികേട് പാര്‍ട്ടിക്കില്ലെന്നും ഇഎംഎസിന്റെ സ്മാരകമാക്കി കെട്ടിടം നിലനിര്‍ത്തണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നിലപാട് എടുത്തെങ്കിലും അതെല്ലാം അസ്ഥാനത്തായി. ദേശാഭിമാനിക്ക് വാരികയുടെ രൂപത്തില്‍ തുടക്കമിട്ട ചരിത്ര സ്മാരകമാണ് അന്യമാകുന്നതെന്ന വേദന പഴയ തലമുറയിലെ ദേശാഭിമാനി ജീവനക്കാര്‍ക്ക് പോലും ഉണ്ട്. അവരും സംഭവത്തിൽ കടുത്ത അമര്‍ഷത്തിലാണുള്ളത്.
രാമനാട്ടുകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ദേശാഭിമാനി ഓഫിസും പ്രസും അങ്ങോട്ടു മാറ്റാനാണ് തീരുമാനം. നേരത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് കോഴിക്കോട് ദേശാഭിമാനി കെട്ടിടം വില്‍ക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് ചീഫ് എഡിറ്ററായിരുന്ന മുതിര്‍ന്ന നേതാവ് വി വി ദക്ഷിണാമൂര്‍ത്തിയുടെ കടുത്ത എതിര്‍പ്പു മൂലം ആണ് അന്ന് കച്ചവടം നടക്കാതെ പോയത്. ഇതിനിടെ ദേശാഭിമാനിക്ക് തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലുണ്ടായിരുന്ന ഓഫിസ് കെട്ടിടം ജയരാജന്‍ മുന്‍കയ്യെടുത്ത് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് വിറ്റ് കോടികള്‍ കമ്മിഷന്‍ അടിച്ചെടുത്തെന്ന ആരോപണവും നിലനിൽക്കുകയാണ്.